Wednesday, October 28, 2009

തെറാപ്പിക്കാലം...

ഹാവൂ...അവസാനം ഒരു കാര്യം തീരുമാനമായി...രോഗമുണ്ട്. രോഗമെന്നു പറഞ്ഞാൽ അതി കലശലായ രോഗം. ഇനി ചികിത്സ എന്തെന്ന് മാത്രം തീരുമാനിച്ചാൽ മതി. കീമോ തെറാപ്പിയെന്നോ തിരുമ്മൽ (തിരുത്തൽ എന്നും പറയാം) എന്നോ ഒക്കെ കേൾക്കുന്നു. പക്ഷേ ഒന്നും തീർച്ചപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി കൈ മെയ് മറന്നുള്ള ജന സേവനമായിരുന്നല്ലോ. അതിനിടയ്ക്ക് സ്വന്തം ആരോഗ്യത്തെപ്പറ്റി ചിന്തിക്കാൻ സമയം കിട്ടിയില്ല. അതുകൊണ്ടെന്തായി? തൊട്ടടുത്ത എതിരാളി (അങ്ങനെ വിളിക്കാമെങ്കിൽ) പത്തു നൂറ്റി ചില്വാനം വർഷം കൊണ്ട് നേടിയെടുത്തതിനേക്കാൾ ജരാനരകൾ നമ്മളെ ബാധിച്ചിരിക്കുന്നു. നല്ല ഉഗ്രൻ അച്ചിവ്മെന്റ്‌. പക്ഷേ, ഇപ്പൊ നമ്മുടെ താത്വികാചാര്യൻ പറഞ്ഞപ്പോഴാണ് അത് ശരിക്കുമങ്ങ് ബോധ്യമായത്. ആചാര്യൻ പറയുന്നത് എപ്പോഴും വെളിച്ചപ്പാടിന്റെ ഡയലോഗ് പോലെയാണ്. പറയുന്നയാൾക്കും കേൾക്കുന്നയാൾക്കും ഒന്നും മനസ്സിലാവില്ല. ചികിത്സയുടെ ഒരു ലിസ്റ്റാണ് ടിയാൻ നിർദ്ദേശിച്ചിരിക്കുന്നത്. കീമോ തെറാപ്പിയും നവരക്കിഴിയും മുതൽ നെല്ലിക്കാത്തളം വരെയുണ്ട് ലിസ്റ്റിൽ. ഏത് വേണമെന്ന് രോഗിക്ക് തീരുമാനിക്കാം!! വേറെയെവിടെ കിട്ടും ഈ സൌകര്യം?!
കഷ്ടപ്പെട്ട് പ്രവർത്തിച്ച് കൈയിലുള്ള സംസ്ഥാനങ്ങൾ ഓരോന്നായി ആ മദാമ്മയുടെ കാൽക്കൽ കൊണ്ടവെച്ചു. ഇനിയിപ്പോ സൌകര്യമായി ചികിത്സ തുടങ്ങാം.

ആ കാരാട്ടും കൂട്ടരും ഈയിടെയായി ഏതാണ്ട് ഇത്പോലെ തന്നെ പറയുന്നത് കേൾക്കുന്നുണ്ട്. അവിടെ പക്ഷേ സേവനവാരം സ്റ്റൈലിലുള്ള ശുചീകരണമാണത്രെ പരിപാടി. കണ്ട ഏമ്പോക്കികളും ഹിപ്പികളുമൊക്കെ കയറി നിരങ്ങി അവിടെ മൊത്തം നാറി നാറാണക്കല്ലായത്രെ. അതുകൊണ്ട് ഫീനൈൽ ഇട്ട് മൊത്തത്തിൽ ഒന്ന് കഴുകിക്കളയും. സർവ കീടങ്ങളും അതോടെ ഒഴുകിപ്പോയിക്കൊള്ളും. കഴുകാനാണെങ്കിൽ ഇഷ്ടം പോലെ വെള്ളം കടലിൽ കിടയ്ക്കുകയും ചെയ്യും. തിരയില്ലാത്ത നേരം നോക്കി ബക്കറ്റിൽ കോരിയെടുത്താൽ മതിയല്ലോ.

ഏതായാലും ആ പരിപാടി നമുക്കും പരീക്ഷിക്കാവുന്നതാണ്. ഡെറ്റോൾ വെള്ളത്തിൽ ഒന്ന് കുളിച്ചു നോക്കാം. കാരാട്ടിന്റേയും കൂട്ടരുടേയും സ്വന്തം നാടായ കേരളത്തിൽ കുളി ഒരു നിർബന്ധിത പരിപാടിയാണ്. കേരളത്തിലാവുമ്പോ നമുക്ക് എന്തുമാവാം, കാരണം നമ്മുടെ അഡ്രസ്സ് പോലും അവിടെയിപ്പൊ ഇല്ല. ആരും തിരിച്ചറിയുകയുമില്ല.
കാര്യം പറഞ്ഞാൽ, നമുക്ക് ഏറ്റവും സ്കോപ്പുള്ള സ്ഥലമാവേണ്ടതായിരുന്നു അവിടം. കുറെ അച്ചന്മാരും, മുസല്യാർമാരുമല്ലേ അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്? ഭൂരിപക്ഷ സമുദായങ്ങൾ നരകിക്കുകയല്ലേ? പക്ഷേ എന്ത് ചെയ്യാം, നമ്മുടെ ബ്രാന്റ്‌ ഓഫ് പൊളിറ്റിക്സ് മലയാളികൾക്ക് അങ്ങ് ക്ഷ്യാവുന്നില്ല. കൊച്ചു പിള്ളേരെ പിടിച്ച് കാക്കി നിക്കറുമിടുവിച്ച് ഓം കാളിയെന്നും ഹര ഹര മഹാ ദേവാ എന്നുമൊക്കെ വിളിപ്പിച്ച് ഹലാക്കാക്കിക്കളയുന്ന ആ പരിപാടി അവർക്കത്ര ബോധിക്കുന്നില്ലെന്ന് തോന്നുന്നു (ഇപ്പോഴും ഉറപ്പായിട്ടില്ല). കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി പണി പതിനെട്ടും പയറ്റിയിട്ടും അവിടെ മാത്രം ക്ലച്ച് പിടിക്കാതിരിക്കുകയാണ്.

അതുകൊണ്ട് അവിടെനിന്ന് തന്നെ തുടങ്ങാം. വേദനയുള്ള ഭാഗം ചെത്തിക്കളഞ്ഞ് ബോർഡോ മിശ്രിതം പുരട്ടണോ അതൊ കൂമ്പോടെ വെട്ടണോ എന്ന് താത്വികാചാര്യനോട് തന്നെ ചോദിക്കാം. എന്തെങ്കിലും അരുളപ്പാട് ഉണ്ടാവാതിരിക്കില്ല.

Wednesday, September 23, 2009

കാലിയെ മേച്ചു നടന്നു ശശി..

ഈ കോൺഗ്രസ്സുകാരുടെ ഒരു കാര്യമേ! ഇവരെന്താ വിചാരിച്ചത്? കണ്ഠ കൌപീനം മാറ്റി ഇന്ത്യൻ ടൈ കെട്ടി, ഒരു മുണ്ടുമുടുത്ത് നടന്നാൽ ഈ ശശി തരൂർ വെറും തിരോന്തരം ശശി ആയി മാറുമെന്നൊ? പിന്നേ,.. അതിനല്ലേ ഉള്ള പാട് മുഴുവൻ പെട്ട് ഈ കസേരയിൽ കയറി ഇരുന്നത്!! ഇവിടം വരെ എത്തിപ്പെടാൻ പെട്ട പാട് നമുക്കേ അറിയൂ. തലസ്ഥാന നിവാസികൾ തങ്ങളുടെ സമാരാധ്യ നേതാവായി നെഞ്ചേറ്റിയതുകൊണ്ടൊന്നുമല്ല ജയിച്ച് എം. പി ആയത് എന്ന് വേറെയാരേക്കാളും നന്നായി നമുക്കറിയാം.

ദില്ലിയിൽ നിന്നും ഒരു വള്ളിയിൽ തൂങ്ങി നേരെ തിരോന്തരത്ത് ഇറങ്ങിയപ്പോഴേ അവിടുത്തെ ലോക്കൽ ഗാന്ധിയൻമാർ മാക്സിമം അലമ്പുണ്ടാക്കാൻ നോക്കിയതാണ് - കോലം കത്തിച്ചും ഗോ ബാക്ക് വിളിച്ചുമൊക്കെ. പക്ഷേ ഒന്നും ഏശിയില്ല. ഇരിക്കുന്ന എം. പി പന്ന്യന്റേയും പന്ന്യന്റെ വല്ല്യേട്ടൻ പിണറായിയുടേയും പിന്തുണ അത്രക്ക് ഉറച്ചതായിരുന്നു. ശരിക്കും കണ്ണ് നിറഞ്ഞുപോയി - ഹൊ, ഇങ്ങനേയുമുണ്ടോ ഒരു സ്നേഹം!

ഇതൊക്കെ മനസ്സിലാക്കാനും ഇത്തിരി കൂടുതലും ബുദ്ദി ഉണ്ടായിട്ടുതന്നെയാണ് ഈ പണിക്കിറങ്ങിയത്.
എവിടെയൊക്കെ പ്രയോഗിച്ച് മാറ്റ് തെളിയിച്ചിട്ടുള്ള ബുദ്ദിയാണ്! ബുദ്ദി മൂത്താണ് പണ്ട് ഐക്യരാഷ്ട്ര സഭയുടെ തലപ്പത്ത് കയറിയിരിക്കണമെന്ന പൂതിയുദിച്ചത്. ഉടനെ സ്വന്തം ജന്മദേശത്തെ പറ്റി ഓർമ വന്നു. എന്തൊക്കെ പറഞ്ഞാലും പിറന്ന നാടിനെ അങ്ങനെ മറക്കാൻ പറ്റുമോ? അങ്ങനെയാണ് ജന്മദേശത്തിന്റെ ചെലവിൽ സെക്രട്ടറി ജനറലാവനുള്ള അടവ് ഒന്ന് പയറ്റി നോക്കിയത്. പക്ഷേ നമ്മുടെയത്രയും നിലവാരം ഈ ലോകരാഷ്ട്രങ്ങളിലെ ഊച്ചാളികൾക്കില്ലാത്തതുകൊണ്ട് ആ പൂതി എട്ടുനിലയിൽ തന്നെ പൊട്ടി പാളീസായി.

എന്ന് വച്ച് വെറുതെയിരിക്കാൻ പറ്റുമോ? നമ്മുടെ തലച്ചോർ ഈ അന്താരാഷ്ട്രൻമാർക്ക് വേണ്ടെങ്കിൽ വേണ്ട, ഏതെങ്കിലും രാഷ്ട്രൻമാർക്കെങ്കിലും കൊടുക്കണം. അപ്പോഴും ഓർമ വന്നത് ജന്മദേശത്തെ! ഹൊ, നമ്മുടെയൊരു ദേശസ്നേഹമേ!!!
ഏത് കൊഞ്ഞാണനും ഒരു സുപ്രഭാതത്തിൽ കയറി രാഷ്ട്ര നേതാവാവാൻ കഴിയുന്ന ഒരേ ഒരു രാജ്യം മേരാ ഭാരത് മഹാൻ ഹൈ. ഒറ്റ കണ്ടീഷനേ ഉള്ളൂ - ഒന്നുകിൽ കൈയിൽ കാശുണ്ടാവണം, അല്ലെങ്കിൽ അഛൻ/അമ്മ കൊടികുത്തിയ നേതാവാവണം (അപ്പോഴും പോക്കറ്റിൽ ചില്ലറ കോടികൾ നിർബന്ധം). വിമാനം പറത്തി നടന്ന രാജീവ്ജി ഒരു സുപ്രഭാതത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിജി ആയത് ബഹുജന സമരങ്ങളുടെ തീച്ചൂളയിൽ അഗ്നിശുദ്ധി തെളിയിച്ചിട്ടാണോ? പാലുകുടി മാറിയിട്ടില്ലാത്ത സിന്ധ്യാ പുത്രനും സങ്മാ പുത്രിയുമൊക്കെ കേന്ത്ര മന്ത്രിമാരാവാൻ കുപ്പായം തുന്നി കാത്തിരിക്കുന്നു. ഉറങ്ങിക്കിടന്നേടത്ത് നിന്ന് വിളിച്ചെഴുന്നേല്പിച്ചല്ലേ ആ ചരിത്ര വിഢികൾ ദേവ ഗൌഡയുടെ കൈയിൽ രാജ്യഭാരം ഏല്പിച്ചുകൊടുത്തത്! ഇത്രയേ ഉള്ളു ഇന്ത്യാ ഭരണം - വെരി സിംപ്ൾ. അപ്പോൾ പിന്നെ അന്താരാഷ്ട്രം ഭരിച്ചു നടക്കുന്ന നമുക്കാണൊ പ്രയാസം!

നേരെ വെച്ചടിച്ചു, ജന്മദേശത്തേക്ക്. കാണേണ്ടവരെ കണ്ടു, പിടിക്കേണ്ടെടത്ത് പിടിച്ചു. കുറച്ച് ചില്വാനം ഇറക്കി. അപ്പോഴാണ് ഇലക്ഷനെപ്പറ്റി കേട്ടത്. ഇലക്ഷനോ? ഇന്ത്യയിലോ? ഇവിടെ ഇപ്പോഴും രാജഭരണമല്ലേ? ട്രൌസറിട്ടു നടക്കുന്ന കാലത്ത് നാട് വിട്ടതാണ്. ഒന്നും ഓർമയില്ല. അതുകൊണ്ട് ദേശീയഗാനം വരെ അമേരിക്കൻ രീതിയിലാണ് ആലപിക്കുന്നത്.

ഏതായാലും ഇലക്ഷനെങ്കിൽ ഇലക്ഷൻ. നിന്നു, ജയിച്ചു - അതും സായിപ്പിന്റെ ഭാഷയിൽ “ഫ്ലൈയിങ് കളേഴ്സിൽ”. അപ്പോഴാണ് ആദ്യമായി ജനം ശരിക്കും കന്നുകാലികളാണെന്ന് ബൊധ്യപ്പെട്ടത്. അല്ലെങ്കിൽ എങ്ങാണ്ട് നിന്നോ വന്ന്, ജീവിതത്തിൽ ആദ്യത്തെ വോട്ട് തനിക്ക് തന്നെ ചെയ്യുന്ന ഒരുത്തനെ ആരെങ്കിലും ജയിപ്പിച്ചു വിടുമോ!!? പത്തു മുപ്പതിനായിരം രൂപ സ്വന്തം കീശയിൽ നിന്ന് മുടക്കി ഇവിടെ ദില്ലിയിൽ വന്ന് കിടക്കുന്നത് ജനങ്ങളെ സേവിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞത് ഇവന്മാർ വെള്ളം തൊടാതെ വിഴുങ്ങിയപ്പോൾ വിശ്വാസം രൂഢമൂലമായി! ഇപ്പോഴല്ലേ ഇവിടെ ഓരോരുത്തർ നേതാവാവുന്നതിന്റെ ഗുട്ടൻസ് പിടികിട്ടിയത്!!

ആദ്യമേ ഇതൊക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ പുതുമോടിയിൽ ഒന്നും പറഞ്ഞില്ല. ഇപ്പോൾ കാലവും മുഹൂർത്തവും നോക്കി അന്നു വായ തുറന്നു- തുറന്നപ്പോഴേ വിവാദവും വന്നു. വിമാനങ്ങളിൽ ഈ ഊച്ചാളികൾ സഞ്ചരിക്കുന്ന ക്ലാസ്സിന് കന്നുകാലി ക്ലാസ്സ് എന്നല്ലാതെ വേറെന്താ പറയുക? ഓ നമുക്ക് വയ്യേ അതിൽ കയറാൻ. ഇനി അഥവാ കയറണമെങ്കിൽ ചില വിശുദ്ധ പശുക്കളൊക്കെ കൂട്ടിനുണ്ടാവണം. ചുമ്മാ തട്ടി തലോടി ഇരിക്കാമല്ലോ.
ഇപ്പൊൾ ഈ വലിയ വായിൽ നിലവിളിക്കുന്ന കോൺഗ്രസ്സുകാരൊക്കെ ഫലമൂലാദികൾ ഭക്ഷിച്ച്, കാട്ടരുവിയിലെ ജലം കുടിച്ച്, മരവുരിയുടുത്തു നടക്കുന്ന ആശ്രമ വാസികളാണോ? തരം കിട്ടുമ്പോൾ എവിടെ നിന്നും കൈയിട്ടു വാരുന്ന, ദില്ലിയിൽ ചൂട് തുടങ്ങിയാൽ സ്വിറ്റ്സർലാന്റിലും കാനഡയിലുമൊക്കെ കരാറൊപ്പിടാൻ എന്ന വ്യാജേന സകുടുംബം ഉല്ലാസ യാത്ര നടത്തുന്ന നല്ല പച്ച കോൺഗ്രസ്സുകാർ തന്നെയാണ്. എന്നിട്ട് ജനങ്ങളെ വീണ്ടും കന്നുകലികളാക്കാനല്ലേ ഈ തീവണ്ടി യാത്രയും എക്കണോമി ക്ലാസ്സും?
എന്നിട്ടിപ്പോ നമ്മൾ അത് പറഞ്ഞുപോയതാണ് വലിയ കുറ്റം. അതൊക്കെ ആ മന്മോഹൻ സർദാർജിയെ കണ്ട് പഠിക്കണം. നമ്മുടെ തമാശ കേട്ട് ടിയാൻ ചിരിച്ചു ചിരിച്ച് മണ്ണ് കപ്പിയെന്നാണ് കേൾക്കുന്നത്. വൈകാതെ ആസ്ഥാന വിദൂഷകപ്പട്ടവും നമുക്ക് ലഭിച്ചേക്കും.

എവിടെപ്പോയാലും മലയാളി മലയാളി ആയിരിക്കണമല്ലൊ. അതുകൊണ്ട് ജാഡയുടെ കാര്യത്തിൽ നോ കോംപ്രമൈസ്. ഏതായാലും ഒരു കാര്യം ഉറപ്പാണ്. ജാഡയുടെ ഹെഡ്ഡാപ്പിസുകളായ മലയാളികൾക്ക് എന്തുകൊണ്ടും യോഗ്യനായ പ്രതിനിധി നമ്മൾ തന്നെ. മമ്മൂട്ടി സിനിമയിൽ പറയുന്ന പോലെ പാവപ്പെട്ടവന്റേയും പട്ടിണിക്കാരന്റേയും ഒക്കെ ഇന്ത്യയെ മനസ്സിലാക്കാനുള്ള സെൻസും സെൻസിബിലിറ്റിയും ഒക്കെ നമുക്കുണ്ട്. പക്ഷേ അതൊന്നും ഉപയോഗിക്കില്ലെന്ന് മാത്രം. എല്ലാരും കഴുതകളാക്കുമ്പോൾ നമ്മൾ കന്നാലികളാക്കുന്നു. അത്രേ ഉള്ളൂ.
ഇനി ശിഷ്ട കാലം ഈ കന്നാലിക്കൂട്ടത്തേയും മേച്ച് കഴിഞ്ഞുക്കൂടാൻ തന്നെയാണ് ഭാവം. അത് കണ്ട് ഒരു കോൺഗ്രസ്സുകാരനും നിലവിളിച്ചിട്ട് കാര്യമില്ല.

Wednesday, September 9, 2009

C. P. I. M. Pvt. Ltd (സെന്റർ ഫോർ പ്രൊട്ടെക്ഷൻ ഓഫ് ഇമ്മോറൽസ് അന്റ് മിനിസ്റ്റേഴ്സ്. പ്രൈവറ്റ് ലിമിറ്റഡ്)

പ്രിയ ഗുണ്ടകളേ, കൊള്ളക്കാരേ, വ്യഭിചാരികളേ, നിങ്ങളുടെ ചിരകാല സ്വപ്നങ്ങളുടെ സാക്ഷാത്കാരമായി, നിങ്ങൾക്ക് വേണ്ടി മാത്രമായിതാ പുതുപുത്തൻ സേവനങ്ങളുടെ വൈവിധ്യമാർന്ന ഒരു ശ്രേണി!! ഓരോ ഗുണ്ടയുടേയും ക്രിമിനലിന്റേയും പ്രത്യേക ആവശ്യങ്ങൾ മുന്നിൽ കണ്ട്, പരിചയ സമ്പന്നരായ ഞങ്ങളുടെ ക്രൈം വിദഗ്ധർ അണിയിച്ചൊരുക്കുന്ന അത്യാധുനിക സർവീസുകൾ.

About us
ചരിത്രത്തിന് മുഖം തിരിഞ്ഞ് നിന്ന ഒരു ജനതയെ നേര്‍വഴിക്ക് നടത്തിക്കാന്‍ യത്നിച്ച ഒരു ബഹുജന പ്രസ്ഥാനമായായിരുന്നു ഞങ്ങളുടെ തുടക്കം. ഭ്രാന്താലയം എന്ന് വിവരമുള്ളവരെക്കൊണ്ട് പറയിച്ചിടത്തുനിന്ന് ഒരു ആധുനിക സമൂഹമാക്കി നമ്മുടെ ജനതയെ ഉയർത്തിയെടുത്തതിൽ ഞങ്ങളുടെ മുൻഗാമികൾ വഹിച്ച പങ്ക് എതിരാളികൾ പോലും നിഷേധിക്കുന്നില്ല. എന്നാൽ, പരിപ്പ് വടയും കട്ടൻ ചായയും കൊണ്ട് ഇനി കാര്യമില്ലെന്ന് പുതിയ കാലത്തെ പുത്തൻ മനേജ്നെന്റ് വിദഗ്ധർ തിരിച്ചറിഞ്ഞതോടെ പ്രസ്ഥാനത്തെ ഒരു പ്രൈവറ്റ് ലിമിറ്റ്ഡ് കമ്പനിയായി റജിസ്റ്റർ ചെയ്യുകയായിരുന്നു. ഞങ്ങളുടെ പ്രധാന കമ്പീറ്റിങ് കമ്പനി പണ്ട് മുതലേ മോഷണത്തിൽ സ്പെഷ്യലൈസ് ചെയ്യുന്നതിനാൽ ഞങ്ങൾ തൽക്കാലം ഗുണ്ടായിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

Our mission statement
ആയിരം നിരപരാധികൾ തട്ടിപ്പോയാലും ഒരു ഗുണ്ട പോലും ശിക്ഷിക്കപ്പെടരുത്.

Our services
C P I M സർട്ടിഫൈഡ് വൈറ്റ് വാഷ് സർവീസ്:
കട്ടും മോട്ടിച്ചും പണം സമ്പാദിച്ചവൻ എന്ന ദുഷ്പേര് നിങ്ങളെ വേട്ടയാടുന്നുവോ? എങ്കിൽ ഈ ചെലവേറിയ സേവനം നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. ഞങ്ങളുടെ സി. ഇ. ഓ ആയ ശ്രീ അന്ധകാർ താരാട്ട് നേരിട്ട് വന്ന് “ഇയാൾ വിശുധനാണ്” എന്ന മന്ത്രം 1001 തവണ ഉരുക്കഴിക്കുന്നതോടെ നിങ്ങളുടെ വെള്ളപൂശൽ ചടങ്ങുകൾക്ക് തുടക്കമാവുന്നു. പിന്നീട് ഞങ്ങളുടെ കമ്പനി പത്രം നിങ്ങളുടെ അപദാനങ്ങൾ വാഴ്ത്തിപ്പാടുകയും, പ്രത്യേകം നിയോഗിക്കപ്പെട്ട ഗുണ്ടകൾ നാട്ടുകാരെ മുഴുവൻ “പോടാ പുല്ലേ..” എന്ന് മൈക്ക് കെട്ടി വിളിക്കുകയും ചെയ്യുന്നതോടെ നിങ്ങൾ വാഴ്ത്തപ്പെട്ടവനായി മാറുന്നു. ഇതിലേക്കുള്ള ലാമിനേറ്റ്ഡ് സർട്ടിഫിക്കറ്റ് ചടങ്ങുകളുടെ അവസാനം നൽകുന്നതായിരിക്കും.
അഴിമതിക്കാർക്കും വ്യഭിചാരികൾക്കും പ്രത്യേകം ഡിസ്കൌണ്ട് ലഭ്യമാണ്.

മന്ത്രി പുത്രൻസ് സ്പെഷ്യൽ പ്രൊട്ടെക്ഷൻ സ്കീം: ഞങ്ങളുടെ ഏറ്റവും വിലപിടിച്ച ഈ സേവനം കോടീശ്വരന്മാരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. മറ്റെല്ലാ രക്ഷാ മാർഗങ്ങളും അടയുമ്പോൾ, മന്ത്രി പുത്രന്മാർ നേരിട്ട് വന്ന് നിങ്ങളുടെ സംരക്ഷണച്ചുമതല ഏൽക്കുന്നു എന്നതാണ് ഈ സ്കീമിന്റെ പ്രത്യേകത. തീർത്തും ഫൂൾപ്രൂഫ് ആയ ഈ സ്കീമിൽ അംഗമാകുന്നവർക്ക് ഏത് കൊടും പാതകവും ഭയലേശമന്യേ ചെയ്യാനുള്ള ലൈസൻസ് നൽകുന്നതായിരിക്കും.

ഗുണ്ടാ റെന്റൽ സർവീസ്: വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഞങ്ങളുടെ ഗുണ്ടാപ്പടയുടെ സേവനം പ്രയോജനപ്പെടുത്തുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച്, ലോക്കൽ-ഏരിയാ-ബ്രാഞ്ച് തലം മുതൽ സംസ്ഥാന-ദേശീയ തലം വരെയുള്ള ഞങ്ങളുടെ വിശാലമായ ഗുണ്ടാ നെറ്റ്വർക്ക്, ഏത് ഓപ്പറേഷനും നടത്താൻ നിങ്ങളുടെ ആജ്ഞക്കായി കാത്തിരിക്കുന്നു.

ഗുണ്ടാ റെസ്ക്യൂ സർവീസ്: കൊല, കൊള്ള, ബലാത്സംഗം തുടങ്ങിയ കേസുകളിൽ കുടുങ്ങി നെട്ടോട്ടമോടുന്ന ഗുണ്ടയാണോ നിങ്ങൾ? ഞങ്ങളുടെ ഗുണ്ടാ റെസ്ക്യൂ സെൽ നിങ്ങൾക്ക് സമ്പൂർണ സുരക്ഷ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ സംരക്ഷണയിലുള്ള ഗുണ്ടയെ ലോകത്തെ ഒരു പോലീസുകാരനും തൊടാൻ ധൈര്യപ്പെടില്ല എന്നത് കാലം തെളിയിച്ച സത്യം.

ഗുണ്ടാ ട്രെയിനിങ്ങ് സർവീസ്: കൈയിൽ മസിലും തലക്കകത്ത് ചെളിയുമുള്ള ചെറുപ്പക്കാർക്ക് ഒരു സുവർണാവസരം. നിങ്ങളെ ഒരു സമ്പൂർണ ഗുണ്ടയാക്കി മാറ്റുന്ന ഇന്റൻസീവ് ട്രെയിനിങ് പ്രോഗ്രാം. ട്രെയിനിങ് കാലയളവിൽ, ഗവർണറെ തടയൽ, കോളേജ് അടിച്ചു പൊളിക്കൽ തുടങ്ങിയ ലൈവ് പ്രോജെക്റ്റുകളിൽ പങ്കെടുക്കാൻ അവസരം. പഠനത്തിൽ മികവ് പുലർത്തുന്നവർക്കും ബിഷപ്പ്, മൊല്ലാക്ക തുടങ്ങിയവരുടെ കാല് പിടിക്കാൻ തയ്യാറുള്ളവർക്കും ഞങ്ങളുടെ കമ്പനിയിൽ വിവിധ തസ്തികകളിൽ നിയമനം ലഭിക്കുന്നു.

Our future plans:
പോലീസ് സേനയെ ഗുണ്ടാ സംരക്ഷണ സേന എന്ന് പുനർനാമകരണം ചെയ്യാൻ ആഭ്യന്തര വകുപ്പിൽ സമ്മർദ്ദം ചെലുത്തും.

ഇപ്പോഴും ഒരു ചുവന്ന പ്രഭാതം സ്വപ്നം കണ്ട് കഴിയുന്ന ഞങ്ങളുടെ കൂട്ടത്തിലെ കീടങ്ങളുടേയും മന്ദബുദ്ദികളുടേയും ഉന്മൂല നാശം വരുത്തും.

മോഷണ വൈദഗ്ധ്യത്തിൽ ഞങ്ങളുടെ പ്രധാന കമ്പീറ്റിങ് കമ്പനിയെ പിന്തള്ളും.

Statutory Warning: ഗുണ്ടായിസം ആരോഗ്യത്തിന് ഹാനികരമാണ്.

Friday, August 28, 2009

C. P. I. M. Pvt. Ltd (സെന്റർ ഫോർ പ്രൊട്ടെക്ഷൻ ഓഫ് ഇമ്മോറൽസ് അന്റ് മിനിസ്റ്റേഴ്സ്. പ്രൈവറ്റ് ലിമിറ്റഡ്)

പ്രിയ ഗുണ്ടകളേ, കൊള്ളക്കാരേ, വ്യഭിചാരികളേ, നിങ്ങളുടെ ചിരകാല സ്വപ്നങ്ങളുടെ സാക്ഷാത്കാരമായി, നിങ്ങൾക്ക് വേണ്ടി മാത്രമായിതാ പുതുപുത്തൻ സേവനങ്ങളുടെ വൈവിധ്യമാർന്ന ഒരു ശ്രേണി!! ഓരോ ഗുണ്ടയുടേയും ക്രിമിനലിന്റേയും പ്രത്യേക ആവശ്യങ്ങൾ മുന്നിൽ കണ്ട്, പരിചയ സമ്പന്നരായ ഞങ്ങളുടെ ക്രൈം വിദഗ്ധർ അണിയിച്ചൊരുക്കുന്ന അത്യാധുനിക സർവീസുകൾ.

About us
ചരിത്രത്തിന് മുഖം തിരിഞ്ഞ് നിന്ന ഒരു ജനതയെ നേര്‍വഴിക്ക് നടത്തിക്കാന്‍ യത്നിച്ച ഒരു ബഹുജന പ്രസ്ഥാനമായായിരുന്നു ഞങ്ങളുടെ തുടക്കം. ഭ്രാന്താലയം എന്ന് വിവരമുള്ളവരെക്കൊണ്ട് പറയിച്ചിടത്തുനിന്ന് ഒരു ആധുനിക സമൂഹമാക്കി നമ്മുടെ ജനതയെ ഉയർത്തിയെടുത്തതിൽ ഞങ്ങളുടെ മുൻഗാമികൾ വഹിച്ച പങ്ക് എതിരാളികൾ പോലും നിഷേധിക്കുന്നില്ല. എന്നാൽ, പരിപ്പ് വടയും കട്ടൻ ചായയും കൊണ്ട് ഇനി കാര്യമില്ലെന്ന് പുതിയ കാലത്തെ പുത്തൻ മനേജ്നെന്റ് വിദഗ്ധർ തിരിച്ചറിഞ്ഞതോടെ പ്രസ്ഥാനത്തെ ഒരു പ്രൈവറ്റ് ലിമിറ്റ്ഡ് കമ്പനിയായി റജിസ്റ്റർ ചെയ്യുകയായിരുന്നു. ഞങ്ങളുടെ പ്രധാന കമ്പീറ്റിങ് കമ്പനി പണ്ട് മുതലേ മോഷണത്തിൽ സ്പെഷ്യലൈസ് ചെയ്യുന്നതിനാൽ ഞങ്ങൾ തൽക്കാലം ഗുണ്ടായിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

Our mission statement
ആയിരം നിരപരാധികൾ തട്ടിപ്പോയാലും ഒരു ഗുണ്ട പോലും ശിക്ഷിക്കപ്പെടരുത്.

Our services
C P I M സർട്ടിഫൈഡ് വൈറ്റ് വാഷ് സർവീസ്:
കട്ടും മോട്ടിച്ചും പണം സമ്പാദിച്ചവൻ എന്ന ദുഷ്പേര് നിങ്ങളെ വേട്ടയാടുന്നുവോ? എങ്കിൽ ഈ ചെലവേറിയ സേവനം നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. ഞങ്ങളുടെ സി. ഇ. ഓ ആയ ശ്രീ അന്ധകാർ താരാട്ട് നേരിട്ട് വന്ന് “ഇയാൾ വിശുധനാണ്” എന്ന മന്ത്രം 1001 തവണ ഉരുക്കഴിക്കുന്നതോടെ നിങ്ങളുടെ വെള്ളപൂശൽ ചടങ്ങുകൾക്ക് തുടക്കമാവുന്നു. പിന്നീട് ഞങ്ങളുടെ കമ്പനി പത്രം നിങ്ങളുടെ അപദാനങ്ങൾ വാഴ്ത്തിപ്പാടുകയും, പ്രത്യേകം നിയോഗിക്കപ്പെട്ട ഗുണ്ടകൾ നാട്ടുകാരെ മുഴുവൻ “പോടാ പുല്ലേ..” എന്ന് മൈക്ക് കെട്ടി വിളിക്കുകയും ചെയ്യുന്നതോടെ നിങ്ങൾ വാഴ്ത്തപ്പെട്ടവനായി മാറുന്നു. ഇതിലേക്കുള്ള ലാമിനേറ്റ്ഡ് സർട്ടിഫിക്കറ്റ് ചടങ്ങുകളുടെ അവസാനം നൽകുന്നതായിരിക്കും.
അഴിമതിക്കാർക്കും വ്യഭിചാരികൾക്കും പ്രത്യേകം ഡിസ്കൌണ്ട് ലഭ്യമാണ്.

മന്ത്രി പുത്രൻസ് സ്പെഷ്യൽ പ്രൊട്ടെക്ഷൻ സ്കീം: ഞങ്ങളുടെ ഏറ്റവും വിലപിടിച്ച ഈ സേവനം കോടീശ്വരന്മാരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. മറ്റെല്ലാ രക്ഷാ മാർഗങ്ങളും അടയുമ്പോൾ, മന്ത്രി പുത്രന്മാർ നേരിട്ട് വന്ന് നിങ്ങളുടെ സംരക്ഷണച്ചുമതല ഏൽക്കുന്നു എന്നതാണ് ഈ സ്കീമിന്റെ പ്രത്യേകത. തീർത്തും ഫൂൾപ്രൂഫ് ആയ ഈ സ്കീമിൽ അംഗമാകുന്നവർക്ക് ഏത് കൊടും പാതകവും ഭയലേശമന്യേ ചെയ്യാനുള്ള ലൈസൻസ് നൽകുന്നതായിരിക്കും.

ഗുണ്ടാ റെന്റൽ സർവീസ്: വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഞങ്ങളുടെ ഗുണ്ടാപ്പടയുടെ സേവനം പ്രയോജനപ്പെടുത്തുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച്, ലോക്കൽ-ഏരിയാ-ബ്രാഞ്ച് തലം മുതൽ സംസ്ഥാന-ദേശീയ തലം വരെയുള്ള ഞങ്ങളുടെ വിശാലമായ ഗുണ്ടാ നെറ്റ്വർക്ക്, ഏത് ഓപ്പറേഷനും നടത്താൻ നിങ്ങളുടെ ആജ്ഞക്കായി കാത്തിരിക്കുന്നു.

ഗുണ്ടാ റെസ്ക്യൂ സർവീസ്: കൊല, കൊള്ള, ബലാത്സംഗം തുടങ്ങിയ കേസുകളിൽ കുടുങ്ങി നെട്ടോട്ടമോടുന്ന ഗുണ്ടയാണോ നിങ്ങൾ? ഞങ്ങളുടെ ഗുണ്ടാ റെസ്ക്യൂ സെൽ നിങ്ങൾക്ക് സമ്പൂർണ സുരക്ഷ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ സംരക്ഷണയിലുള്ള ഗുണ്ടയെ ലോകത്തെ ഒരു പോലീസുകാരനും തൊടാൻ ധൈര്യപ്പെടില്ല എന്നത് കാലം തെളിയിച്ച സത്യം.

ഗുണ്ടാ ട്രെയിനിങ്ങ് സർവീസ്: കൈയിൽ മസിലും തലക്കകത്ത് ചെളിയുമുള്ള ചെറുപ്പക്കാർക്ക് ഒരു സുവർണാവസരം. നിങ്ങളെ ഒരു സമ്പൂർണ ഗുണ്ടയാക്കി മാറ്റുന്ന ഇന്റൻസീവ് ട്രെയിനിങ് പ്രോഗ്രാം. ട്രെയിനിങ് കാലയളവിൽ, ഗവർണറെ തടയൽ, കോളേജ് അടിച്ചു പൊളിക്കൽ തുടങ്ങിയ ലൈവ് പ്രോജെക്റ്റുകളിൽ പങ്കെടുക്കാൻ അവസരം. പഠനത്തിൽ മികവ് പുലർത്തുന്നവർക്കും ബിഷപ്പ്, മൊല്ലാക്ക തുടങ്ങിയവരുടെ കാല് പിടിക്കാൻ തയ്യാറുള്ളവർക്കും ഞങ്ങളുടെ കമ്പനിയിൽ വിവിധ തസ്തികകളിൽ നിയമനം ലഭിക്കുന്നു.

Our future plans:
പോലീസ് സേനയെ ഗുണ്ടാ സംരക്ഷണ സേന എന്ന് പുനർനാമകരണം ചെയ്യാൻ ആഭ്യന്തര വകുപ്പിൽ സമ്മർദ്ദം ചെലുത്തും.

ഇപ്പോഴും ഒരു ചുവന്ന പ്രഭാതം സ്വപ്നം കണ്ട് കഴിയുന്ന ഞങ്ങളുടെ കൂട്ടത്തിലെ കീടങ്ങളുടേയും മന്ദബുദ്ദികളുടേയും ഉന്മൂല നാശം വരുത്തും.

മോഷണ വൈദഗ്ധ്യത്തിൽ ഞങ്ങളുടെ പ്രധാന കമ്പീറ്റിങ് കമ്പനിയെ പിന്തള്ളും.

Statutory Warning: ഗുണ്ടായിസം ആരോഗ്യത്തിന് ഹാനികരമാണ്.

Monday, July 27, 2009

സെഫിക്ക് കൂട്ട് മന്ത്രിണി!!!!

അല്ലേ, ഇവളുമാര് തമ്മില്‍ എങ്ങനാ? ഒരുത്തിയെപ്പറ്റി ഒരു ചാര്‍ജ് ഷീറ്റില്‍ എന്നതൊക്കെയോ പറഞ്ഞെന്നുംവച്ച് മറ്റോള്‍ക്കെന്നാന്നേ ഇത്രെ ദണ്ണം? നാട്ടിലുള്ള സര്‍വ കള്ളന്‍മാരുടേയും ഗുണ്ടകളുടേയും വ്യഭിചാരികളുടേയുമൊക്കെ കേസ് ഇവന്‍മാരെന്നാത്തിനാന്നേ ഏറ്റെറ്റുക്കുന്നേ? കര്‍ത്താവേ, ഈ സി. പി. ഐ (എം) എന്ന് പറഞ്ഞാല്‍ സെന്റര്‍ ഫോര്‍ പ്രൊട്ടെക്ഷന്‍ ഒഫ് ഇമ്മോറല്‍ (മിനിസ്ടേഴ്സ്) എന്നാണോ?

Sunday, July 5, 2009

പിണറായിയെ പുറത്താക്കാന്‍ നൂറ്റൊന്ന് വഴികള്‍..

താഴെ പറയുന്ന കാര്യങ്ങളില്‍ ചുരുങ്ങിയത് രണ്ടെണ്ണമെങ്കിലും പിണറായി സഖാവ് ചെയ്താല്‍ കാരാട്ട് സഖാവ് കൈയോടെ ടിയാനെ പൊക്കിയെടുത്ത് ദൂരെ കളയും;
1. പാര്‍ട്ടിയെപ്പറ്റി ജനങ്ങള്‍ക്ക് നല്ല വിവരമുണ്ടെന്ന് പിണറായി പരസ്യമായി പറയണം.
2. ടിയാന്റെ കൈയിലുള്ള തോക്ക് കൊണ്ട് അര ഡസന്‍ പേരെ കൊല്ലണം(തല്ലിക്കൊന്നാലും മതി).
3. കാരാട്ട് സഖാവിനെ പാര്‍ട്ടിയുടെ ആജീവനാന്ത ജനറല്‍ സെക്രട്ടറിയായി പിണറായി തന്നെ മുന്‍കൈയെടുത്ത് വാഴിക്കണം( വേറാരെങ്കിലും മുന്‍കൈയെടുത്താല്‍ പോരാ, കട്ടായം ).
4. ഒരുപാട് പേര്‍, ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച്, തോക്കുകളേയും തൂക്കുമരങ്ങളേയും വെല്ലുവിളിച്ച് വളര്‍ത്തിയെടുത്തതാണ് പാര്‍ട്ടി എന്ന ബോധോദയം ഒരു സുപ്രഭാതത്തില്‍ ടിയാനുണ്ടാവണം.

ഇതൊന്നുമല്ലെങ്കില്‍ കാക്ക മാലര്‍ന്ന് പറക്കണം.

അല്ലാതെ ഈ ചീള് ലാവലിന്‍ കേസിന്റെ പേരില്‍ മാത്രം പിണറായിയെ പുറത്താക്കാനൊന്നും പറ്റില്ല. കാരണം അദ്ദേഹത്തിന് അതിനേക്കാള്‍ പൊട്ടെന്‍ഷ്യലുണ്ടെന്ന് കാരാട്ടവര്‍കള്‍ക്ക് അസ്സലായറിയാം.

ഇനി മേല്‍ പറഞ്ഞ ചിന്ന കൃത്യങ്ങളൊന്നും ചുമ്മാതങ്ങ് ചെയ്താല്‍ പോരാ. ചെയ്യുന്നതിന്റെ വീഡിയോ ( ഡോ. മാലിനി എഡിറ്റ് ചെയ്യാത്തത് ) ദേശാഭിമാനി പ്രത്യേക ലേഖകന്‍ വശം കാരാട്ട് സഖാവിനും തിരു വാമഭാഗം ബൃന്ദ സഖാവിനും എത്തിക്കണം.
അത് കണ്ട് ഇരുവര്‍ക്കും കണ്‍കുളിര്‍ത്താല്‍ കാരാട്ട് സഖാവ് പിണറായി സഖാവിനെ അങ്ങോട്ട് ചെന്ന് കണ്ട്, ഇച്ചിരി ചെരിഞ്ഞു നിന്ന് ഒന്ന് കൊഞ്ഞനം കാണിക്കും. സാബ്ജി മൈന്‍ഡ് ചെയ്തില്ലെങ്കില്‍ കുറച്ചൊകൂടി നീങ്ങി നിന്ന് "പുറത്ത് പോ" എന്ന അര്‍ത്ഥത്തില്‍ മുഖം ഒന്ന് വെട്ടിച്ചു കാണിക്കും ( ഇന്നസന്റ് സ്റ്റൈലില്‍ ). എന്നിട്ടും പോയില്ലെങ്കില്‍ ....ഹി..ഹി......
പിണറായിക്കെതിരേ നടപടിയെടുക്കാന്‍ താഴെ പറയുന്ന കാര്യങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണമെങ്കിലും അദ്ദേഹം ചെയ്തിരിക്കണമെന്നാണത്രേ കാരാട്ട് സഖാവിന്റെ അഭിപ്രായം.
1. പാര്‍ട്ടിയെപ്പറ്റി ജനങ്ങള്‍ക്ക് നല്ല വിവരമുണ്ടെന്ന് പരസ്യമായി പറയണം.
2. ടിയാന്റെ കൈയിലുള്ള തോക്ക് കൊണ്ട് അര ഡസന്‍ പേരെ കൊല്ലണം.
3. ഒര് ഡസന്‍ ബലാല്‍സംഗം, രണ്ട് ഡസന്‍ പെണ്‍വാണിഭം

Tuesday, June 30, 2009

അയോധ്യയിലെ വിവാദ മന്ദിരം തകര്‍ത്തത് ടൊര്‍ണാഡോ ആവാം.

പണ്ടൊരിക്കല്‍ നമ്മുടെ ഭാരതീയ റെയില്‍വേ, പത്തുനൂറ്റിച്ചില്വാനം മനുഷ്യന്‍മാരെ തെക്കന്‍ കേരളത്തിലെ പെരുമണ്‍ കായലില്‍ മുക്കിക്കൊന്നു. അടച്ചിട്ട കംപാര്‍ട്ട്മെന്റുകളില്‍, കൂരാക്കൂരിരുട്ടില്‍, അന്ന് ശ്വാസം മുട്ടി ചത്ത് മലച്ചത് കൃത്യമായി എത്ര പേരെന്നത് ഇന്നും അജ്ഞാതം. പഴകി ദ്രവിച്ച ഒരു പാലം തകര്‍ന്ന് തീവണ്ടി കായലില്‍ വീണുണ്ടായ ആ അപകടത്തിന്റെ കാരണമന്വേഷിക്കാന്‍ അന്ന് ഒരു മഹാന്‍ നിയമിതനായി. റെയില്‍വേ സേഫ്റ്റി കമ്മീഷണറായ ഈ മഹാശാസ്ത്രജ്ഞന്‍ നീണ്ട ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ അപകടത്തിന്റെ ശാസത്രീയ കാരണം കണ്ടെത്തി - ടൊര്‍ണാഡോ!! ഐലന്റ് എക്സ്പ്രസ്സിനെ അന്ന് പെരുമണ്‍ പാലത്തില്‍ നിന്ന് തള്ളിയിട്ടത് ആകാശത്തു നിന്ന് ഇറങ്ങി വന്ന ഒരു കൊടുങ്കാറ്റായിരുന്നുവത്രെ!! ഓരോ ഇന്ത്യക്കാരന്റേയും സാമാന്യ ബുദ്ധിക്കു മുന്നില്‍ ഒരു ചൊദ്ദ്യചിഹ്നമായി നിന്ന ഈ ഉളുപ്പു കെട്ട കണ്ടുപിടുത്തം പക്ഷേ നമ്മുടെ ഉളുപ്പു കെട്ട ഭരണാധികാരികള്‍ വേദവാക്യമായെടുത്തു. കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടു. കുറേ മനുഷ്യരെ എലികളെ കൊല്ലുമ്പോലെ മുക്കിക്കൊന്ന കുറ്റത്തിന് ഒരുത്തനും ഉത്തരം പറയേണ്ടി വന്നില്ല. ആരും മറുചോദ്യമൊന്നും ഉന്നയിച്ചതുമില്ല. ജനം എല്ലാം സഹിച്ചു.

തൊണ്ണൂറ്റിരണ്ടില്‍, അയോധ്യയിലെ വിവാദ മന്ദിരം ഒരു കൂട്ടം ക്രിമിനലുകള്‍ തകര്‍ത്തത് നടുക്കത്തോടെയാണ് നാം ദൃശ്യ മാധ്യമങ്ങളിലൂടെ കണ്ടത്. അത് ചെയ്തതും ചെയ്യിച്ചതും ആരെന്ന്, ബുദ്ധിഭ്രമം ബാധിച്ചിട്ടില്ലാത്ത ആര്‍ക്കും പകല്‍ പോലെ വ്യക്തമായിരുന്നു. പക്ഷേ സത്യം കണ്ടുപിടിക്കാന്‍ കമ്മീഷന്‍ വേണമായിരുന്നു. കമ്മീഷന്‍ ഒടുക്കം സത്യം കണ്ടെത്തി റിപ്പോര്‍ട്ടായി സമര്‍പ്പിച്ചു. അതിന് പക്ഷേ നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ വേണ്ടിവന്നുവെന്നുമാത്രം!!
വിവാദ മന്ദിരം ഒരു ടൊര്‍ണാഡോയില്‍ തകര്‍ന്നുപോയതാണെന്ന് ശ്രീമാന്‍ ലിബറാന്‍ കണ്ടെത്തിയാല്‍ ആരും അല്‍ഭുതപ്പെടില്ല. കാരണം നമുക്കിത് ശീലമായിരിക്കുന്നു. ഷണ്ഡത്വം ബാധിച്ച ജനത ഇതും സഹിക്കാന്‍ ബാധ്യസ്ഥാരാണ്.

മന്ദിരം സംരക്ഷിക്കാമെന്ന് കല്യാണ്‍ സിങ്ങ് സത്യം ചെയ്തത് നരസിംഹ റാവു വിശ്വസിച്ചുപോയിരുന്നുവത്രെ. മന്ദിരം തകര്‍ക്കാനല്ല, മറിച്ച് അതിനെ സംരക്ഷിക്കാനാണ് താന്‍ അയോധ്യയില്‍ ചെന്നതെന്നാണത്രെ ഭാ. ജ. പായുടെ തലതൊട്ടപ്പന്‍ കമ്മീഷനോട് പറഞ്ഞത്. അപ്പൊപ്പിന്നെ ആരാ അത് പൊളിച്ചത്?
ഇതെല്ലാം കേട്ട് തല മരവിച്ചുപോയത് കൊണ്ടാവണം ഇരുന്നൂറ് പേജുള്ള ഒരു റിപ്പോര്‍ട്ടെഴുതാന്‍ ശ്രീ ലിബറാന്‍ പതിനേഴ് വര്‍ഷമെടുത്തത്.

ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരിയെടുക്കുന്ന നികുതിപ്പണത്തില്‍ നിന്ന് കുറേ കോടികള്‍ ചിലവിട്ട് ജനങ്ങളെത്തന്നെ വിഡ്ഡികളാക്കാന്‍ ഇനിയും കമ്മീഷനുകള്‍ വരും. അടുത്തുണ്‍ പറ്റിയ ഒരുകൂട്ടം ഉളുപ്പ് കെട്ടവര്‍ ഊഴം കാത്തിരിപ്പുണ്ട്. വിഡ്ഡികളാവാന്‍ ജനം തയ്യാറെടുത്തിരിപ്പുണ്ട്. പിന്നെയെന്തിന് മടിക്കണം? കാട്ടിലെ മരം..തേവരുടെ ആന..വലിയെടാ വലി...

NB:- ജീവിതാവസാനം വരെ ജനങ്ങളുടെ ചെലവില്‍ സുഖിക്കാന്‍ ഭാഗ്യം ചെയ്ത ചിലരുണ്ട്. ഉപയോഗപ്രദമായ ഒരു കാര്യത്തിനും ഇനി കൊള്ളാത്ത കരുണാകരനെ ഗവര്‍ണറാക്കാന്‍ പോകുന്നത് അദ്ദേഹത്തിന്റെ ശിഷ്ടകാലം ആഹ്ളാദകരമാക്കാനാണത്രെ!! ചെലവ് ജനം വഹിച്ചോളുമല്ലോ..

Sunday, May 17, 2009

പിണറായീ, ദേ വേറൊരു മെഗാഫോണ്‍!!!!

അഴീക്കോടിന്റെ പ്രസംഗം വെറും ശബ്ദപ്രപഞ്ചം സൃഷ്ടിക്കലാണെന്ന് പണ്ട് പറഞ്ഞത് എം. കൃഷ്ണന്‍ നായരാണ്. പക്ഷേ, കൃഷ്ണന്‍ നായര്‍ എന്തൊക്കെ പറഞ്ഞാലും, അഴീക്കോട് മാഷ് ഒരു മഹാനാണെന്ന് എന്ന് എല്ലാര്‍ക്കും അറിയാം. മാഷ്, വായില്‍ തോന്നുന്നതെന്തും മൈക്കിന്റെ മുന്നില്‍ വെച്ച് ഒരു തടവ് ശൊന്നാല്‍, പത്രക്കാര്‍ അത് നൂറ് തടവ് ഏറ്റ് ശൊന്ന് മഹദ് വചനമാക്കും, കൊണ്ടാടും. പിന്നെ, വയറ്റുപ്പിഴപ്പിന്റെ കാര്യമല്ലേ എന്ന് കരുതി ജനം അതൊക്കെയങ്ങ് സഹിക്കുകയും ചെയ്യും.

പക്ഷേ ഈയിടെയായി മാഷ് പേശുമ്പോ ശബ്ദത്തിന് എന്തോ ഒരു വ്യത്യാസം... വേറാരുടേയോ ശബ്ദം പോലെ...ജയരാജന്റെയാണോ, അതോ കുരങ്ങന്റേയോ? ആ.... മാഷക്ക് തന്നെ അത്രക്ക് നിശ്ചയം പോരാ...
പക്ഷേ കാര്യങ്ങളുടെ കിടപ്പൊക്കെ നാട്ടുകാര്‍ക്ക് മനസ്സിലാവുന്നുണ്ട്. വയസ്സാവുമ്പൊ നോക്കാന്‍ ആരെങ്കിലും വേണമെന്നുള്ള ഒരു വയോധികന്റെ ആഗ്രഹമല്ലേ, ചില്ലറ കോപ്രായങ്ങളൊക്കെ ആവാം. എന്ന് വച്ച് ഇങ്ങനെയൊക്കെ ആകാമോ എന്നൊരു സംശയമേ ഉള്ളൂ...
മാഷ് സുധാകരപ്രസാദിന് പഠിക്കുകയായിരിക്കും..ഭേഷ്.. വേണ്ടത് തന്നെ, വേണ്ടത് തന്നെ.

തൊഴിലാളിയുടെ മകന്‍ മുതലാളി, മുതലാളിയുടെ മകന്‍ ധാരാളി, ധാരാളിയുടെ മകന്‍ എരപ്പാളി, എരപ്പാളിയുടെ മകന്‍ പിന്നെ തൊഴിലാളി...ഇത് പ്രപഞ്ച സത്യം.

തൊഴിലാളികളുടെ പാര്‍ട്ടി മൊതലാളികളുടേതായി അപ്ഗ്രേഡ് ചെയ്യപ്പെട്ടിട്ട് കുറച്ച് കാലമായി. മുതലാളി മന്ത്രിമാരുടെ ധാരാളി മക്കള്‍ അവരുടെ തനി നിറം കാണിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. ഇതൊക്കെ അങ്ങനേ പോവും.... വെറും നാച്ചുറല്‍ ഫിനോമിന‍. ഇതിനെയൊന്നും തടയാന്‍ ഏത് കൊമ്പത്തെ അച്ചുമ്മാവന്‍ വിചാരിച്ചാലും നടക്കില്ല മക്കളേ. ജനം ഇനി ഒന്നല്ല, ഒരു നൂറ് ഇലക്ഷന് എട്ട് നിലയില്‍ പൊട്ടിച്ചു വിട്ടാലും പാര്‍ട്ടി പഠിക്കില്ല.
മൂന്നാം മുന്നണിയെ ജനം വിശ്വാസത്തിലെടുത്തില്ലത്രെ! അതുകൊണ്ടാണത്രെ പാര്‍ട്ടി തോറ്റ് തുന്നംപാടിയത്!! ത്ഫൂ..... ഇവരാരെയാ പറ്റിക്കാന്‍ നോക്കുന്നേ, ജനങ്ങളെയോ?

പിണറായി-ജയരാജ‍-കുരങ്ങാദികള്‍ ഇനിയും ഇവിടെ അജയ്യരായിത്തന്നെ വിരാജിക്കും. പരിപ്പ് വടയും കട്ടന്‍ചായയും കഴിച്ച് പാര്‍ട്ടി വളര്‍ത്താന്‍ കഴിയില്ലെന്ന ഉത്തമവിശ്വാസം ഉള്ളത് കൊണ്ട് പാര്‍ട്ടി പഞ്ചനക്ഷത്രങ്ങളിലിരുന്ന് വിപ്ളവത്തിന്റെ റൂട്ട്മാപ്പ് തയ്യാറാക്കും. കൊള്ളയും കൊലയും പെണ്‍വാണിഭവും നടത്തും. ഇതൊന്നും ആര്‍ക്കും തടയാന്‍ കഴിയില്ല മക്കളേ. ചരിത്രത്തിന് ഇനി പിന്നോട്ട് നടക്കാന്‍ കഴിയില്ല.

അഴീക്കോട് മാഷിന് ഇതൊക്കെ നന്നായറിയാം. അതോണ്ട് മാഷ് ചുമ്മാ കാറ്റിനൊത്ത് തൂറ്റുന്നു, അത്രേ ഉള്ളൂ. വേണേല്‍ നിങ്ങളും കൂടിക്കോളിന്‍ ......

Saturday, May 2, 2009

പോലീസ് നാടക അവാര്‍ഡ്; "മാധവന്റെ മദനോല്‍സവം" മികച്ച നാടകം.

കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷത്തിനിടെ സംസ്ഥാന പോലീസ് ജനസമക്ഷം കാഴ്ച വച്ച മികച്ച നാടകങ്ങള്‍ക്കുള്ള കേരള പോലീസ് നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി പുത്രരും ചില ഉയര്‍ന്ന പോലീസുദ്യോഗസ്ഥരും പ്രധാന അവാര്‍ഡുകള്‍ പങ്കിട്ടു. ഒരു പൂച്ച സന്യാസി പ്രധാന വിഡ്ഡിവേഷം അവതരിപ്പിച്ച "മാധവന്റെ മദനോല്‍സവം" മികച്ച നാടകത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ബി. എം. ഡബ്ളിയൂ കിട്ടാന്‍ സ്വന്തം മകളെ കൂട്ടിക്കൊടുത്ത അമ്മയുടെ കഥ പറയുന്ന "എല്ലാം നിനക്കു വേണ്ടി"ക്ക് മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ "എയര്‍പോര്‍ട്ടിലെ അറബി" സംവിധാനം ചെയ്ത അജ്ഞാതന്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമക്കി.

എല്ലാറ്റിലും ചില മന്ത്രി പുത്രന്‍മാര്‍ പ്രധാന പങ്ക് വഹിച്ചതിനാല്‍, ആരേയും പിണക്കാതിരിക്കാന്‍ , നറുക്കിട്ടാണ് വിജയികളെ തീരുമാനിച്ചതെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ തസ്കര്‍ കായങ്കുളം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ആത്മഹത്യാ-കൊലപാതക സ്പെഷ്യലിസ്റ്റ് ശ്രീ "അഭയ" മൈക്ക്ള്‍, "കക്കയത്തെ കാണാക്കയങ്ങള്‍" എന്ന നാടകവുമയി ഒരുകാലത്ത് കേരളത്തെ പിടിച്ചു കുലുക്കിയ എലിക്കോട്ട് കൂരായണന്‍ എന്നിവര്‍ക്കാണ്.

നൂറിലധികം നാടകങ്ങളാണ് ഇത്തവണ അവാര്‍ഡ് കമ്മിറ്റിയുടെ പരിഗണനക്ക് വന്നത്. ഇവയില്‍ ഏറ്റവും അവസാനം പുറത്തു വന്ന "ധീര ദേശാഭിമാനി മദനിമരക്കാര്‍", "കണ്ണൂരുണ്ണിയുടെ വിഷുക്കൈബോംബ്", "സൂഫിയത്താത്തയുടെ ഫയര്‍ ഫോഴ്സ്" തുടങ്ങിയവ ഇനിയും കര്‍ട്ടന്‍ വീഴാത്തതിനാല്‍ ഇതവണത്തെ അവാര്‍ഡിന് പരിഗണിക്കേണ്ടെന്ന് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

കമ്മിറ്റിയുടെ പരിഗണനക്ക് വന്ന നാടകങ്ങളുടെ നിലവാരത്തെപ്പറ്റി വാചാലനായ ശ്രീ തസ്കര്‍, സംസ്ഥാന പോലീസ് അക്കാദമിയെ സംസ്ഥാന നാടക അക്കാദമിയില്‍ ലയിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്ന് മുക്രയിട്ടു. "ഞങ്ങളുടെ അഭിനയത്തികവ് കാരണം ഞങ്ങള്‍ പറയുന്ന ഒരക്ഷരം പോലും ജനങ്ങള്‍ വിശ്വസിക്കാതായി. ഇത് പോലീസ് സേനയുടെ ഉന്നതമായ അര്‍പണബോധത്തിന്റെയും കാര്യശേഷിയുടേയും തെളിവാണ്" - അദ്ദേഹം അഭിമാനം കൊണ്ടു.
ട്രെയിനിങ്ങിന്റെ ഭാഗമായി, നാടകാവതരണത്തിലെ നൂതന സങ്കേതങ്ങളും കൊള്ളമുതല്‍ രമ്യമായി പങ്കുവെക്കാനുള്ള സാങ്കേതിക വിദ്യകളും പോലീസുകാരെ പഠിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "നാട്ടിലെ പൊതുജന-പത്ര മാഫിയയെ നേരിടാന്‍ ഇത് പോലീസിനെ സജ്ജമാക്കും"- അദ്ദേഹം പറഞ്ഞു. അഭിനയത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ പഠിപ്പിക്കാന്‍ പ്രശസ്ത ക്രിമിനോളജിസ്റ്റുകളായ ഡോ. രമാ ഗുപ്തന്‍ ‍, ഡോ. പയല്‍സ് വെടക്കുംചേരി എന്നിവരടങ്ങുന്ന കമ്മിറ്റിയെ നിയോഗിക്കും.

"എല്ലാം നിനക്കു വേണ്ടി"യില്‍, തിരുവനതപുരത്തുള്ള സ്ത്രീയെ തേടി ബങ്കലൂരുവില്‍ ചെല്ലുന്ന പോലീസുകാര്‍ അവരുടെ കാറ് കണ്ട് തൃപ്തിയടയുന്ന രംഗം കണ്ട് താന്‍ വികാരാധീനനായെന്ന് കമ്മിറ്റിയംഗം സുഗുണ്‍ സ്ത്രീവാസ്തവ പറഞ്ഞു. ദേശദ്രോഹം മുതല്‍ വ്യഭിചാരം വരെയുള്ള കുറ്റങ്ങളില്‍ അകപ്പെട്ടയാള്‍, പിന്നീട് സി. ബി. ഐ. കളിച്ച നാടകത്തിലൂടെ പുഷ്പം പോലെ ഊരിപ്പോരുകയും, ഡി. ജി. പി. പദം വരെ അലങ്കരിക്കുകയും ചെയ്ത നാടാണിതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. "മാധവന്റെ മദനോല്‍സവ"ത്തിലെ ചില ചൂടന്‍ സിഡികളുടെ കോപ്പികള്‍ ഒരു പോലീസുകാരന്റെ ഭാര്യയുടെ വ്യാജ സിഡി നിര്‍മാണ കേന്ത്രത്തില്‍ നിന്നും താന്‍ സംഘടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

പ്രമുഖ കള്ളക്കടത്തുകാരായ ചിക്കാഗോ മോര്‍ട്ടീന്‍ , പാരീസ് കുഞ്ഞിപ്പോക്കര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

NB:- നിങ്ങള്‍ ഇത് വായിക്കുമ്പോള്‍ "കുട്ടിയുടെ കൊലപാതകം - ഒരു ആത്മഹത്യ" എന്ന നാടകത്തിന്റെ സ്ക്രിപ്റ്റ് എഴുതുകയാവും ചില ക്വൊട്ടേഷന്‍കാര്‍.
പ്രിയ ബ്ളോഗര്‍മാരേ, ആത്മഹത്യ ചെയ്യാനുള്ള ഒരു കാരണവും എനിക്കില്ല. ഏനിക്കെന്തെങ്കിലും പറ്റിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന പോലീസിനും ആഭ്യന്തര വകുപ്പിനുമായിരിക്കും. നിങ്ങല്‍ നിങ്ങളുടെ ബ്ളോഗില്‍ ഒരു അനുശോചനക്കുറിപ്പെങ്കിലും എഴുതണം..പ്ലീസ്...
എന്ന്, ഒരു പാവം കുട്ടി.

Saturday, March 21, 2009

ജാതി-മത നേതൃത്വങ്ങളുടെ ധിക്കാരം, രാഷ്ട്രീയക്കാരുടെ ഉളുപ്പില്ലായ്മ..

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങള്‍ വീക്ഷിക്കുന്ന സാധാരണക്കാരെ ഏറ്റവും കൂടുതല്‍ പരിഭ്രാന്തരാക്കുന്നത് രണ്ട് വസ്തുതകളാണ് - കേരളത്തിലെ ജാതി-മത നേതൃത്വങ്ങള്‍ പ്രകടിപ്പിക്കുന്ന അതിരു കവിഞ്ഞ അഹങ്കാരവും ഇവര്‍ക്ക് മുന്നില്‍ മുട്ടു മടക്കി നില്‍ക്കുന്ന രാഷ്ട്രീയക്കാരന്റെ നിര്‍ലജ്ജതയും.
ഇതിന് മുന്‍പ് ഏത് തിരഞ്ഞെടുപ്പിലാണ് രാഷ്ട്രീയക്കാരും പുരോഹിത വര്‍ഗവും സമുദായ പ്രമാണിമാരുമൊക്കെ ഇത്ര ഉളുപ്പില്ലാത്ത വിധം വിലപേശല്‍ നടത്തിയത്?

രാജ്യം ആര് ഭരിക്കണമെന്ന് പുരോഹിതന്‍മാര്‍ക്ക് തീരുമാനിക്കാം, രാഷ്ട്രീയക്കാര്‍ അവരെ ഓച്ഛാനിച്ച് നിന്നുകൊള്ളും എന്ന് ഇത്രയ്ക്ക് വ്യക്തമായ ഒരു അവസ്ഥാവിശേഷം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. മുന്‍പും മത-സാമുദായിക പ്രതിലോമ ശക്തികള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തേയും പ്രവര്‍ത്തനങ്ങളേയും നിയന്ത്രിച്ചിരുന്നു എന്നത് സത്യമാണ്. പക്ഷേ അന്നൊക്കെ ഗോപ്യമായാണ് ഇത്തരം ബാന്ധവങ്ങളെ ഇക്കൂട്ടര്‍ കൊണ്ടുനടന്നിരുന്നതെങ്കില്‍ ഇന്ന് സമൂഹമധ്യത്തില്‍, എല്ലാരും കാണ്‍കെയാണ് ഈ മത-രാഷ്ട്രീയ അവിഹിത ബന്ധങ്ങള്‍ അരങ്ങേറുന്നത്, ഒരുളുപ്പുമില്ലാതെ. ഇതിനൊപ്പം പണത്തിന്റെ അപ്രതിരോധ്യ ശക്തിയും ഒത്തുചേരുമ്പോള്‍ ചരിത്രം പിറകോട്ട് നടക്കാന്‍ തുടങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്നു.

അവരുടെ സമീപകാല നിലപാടുകളുടെ തുടര്‍ച്ചയെന്നോണം ക്രിസ്തീയ സഭകളാണ് ജുഗുപ്ത്സാവഹമായ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. മതവും രാഷ്ട്രീയവും രണ്ടും രണ്ടാണെന്ന വ്യവസ്ഥാപിത കാഴ്ചപ്പാടുകളെ തീര്‍ത്തും നിരാകരിച്ചുകൊണാണ് അവര്‍ രാഷ്ട്രീയക്കാര്‍ക്കുമേല്‍ തങ്ങളുടെ അധീശത്വം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇന്നയിന്ന ആളുകളെ സ്ഥാനാര്‍ത്ഥികളയി നിര്‍ത്തണമെന്ന് പരസ്യമായി ആജ്ഞാപിക്കാനുള്ള ഔദ്ധത്യം വരെ അവര്‍ കാണിച്ചു - അധാര്‍മികമാണ് എന്ന് അറിയാമായിരുന്നിട്ട്കൂടി. സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഒരുങ്ങുകയാണ് ഇവരില്‍ ഒരു വിഭാഗം. ഇതിനെ ധിക്കാരം എന്നല്ലാതെ മറ്റെങ്ങനെയാണ് വിശേഷിപ്പിക്കുക?

പാണക്കാട്ടെ തങ്ങളുടെ ആജ്ഞ പ്രകാരമേ അന്നും ഇന്നും കോണ്ഗ്രസ്സുകാര്‍ ചിലേടത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറുള്ളൂ എന്നത് അവരുടെ പരസ്യ നിലപാടാണ്. ഇത് അദ്ദേഹം ലീഗിന്റെ അധിപതി ആയതുകൊണ്ട് മാത്രമല്ല്, അദ്ദേഹത്തിനുള്ള ആത്മീയ നേതാവിന്റെ പരിവേഷം കണ്ടിട്ട് കൂടിയാണ്.
എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ വ്യത്യസ്തമായ സമീപനം പരസ്യമായെങ്കിലും വെച്ചുപുലര്‍ത്തിയിരുന്ന ഇടതുപക്ഷ കക്ഷികള്‍ ഇന്ന് പരസ്യമായിത്തന്നെ കൂട്ടുകൂടിയിരിക്കുന്നതോ, അബ്ദുള്‍ നാസര്‍ മദനിയോട്!! പൂന്തുറ സിറാജിനൊപ്പം വേദി പങ്കിടാന്‍ പിണറായിക്ക് ഉളുപ്പില്ലേ?
എന്താണ് നമ്മുടെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇത് എവിടെച്ചെന്ന് നില്‍ക്കും?

തങ്ങളുടെ വിധേയത്വം ഏറ്റുപറഞ്ഞുകൊണ്ട് രാഷ്ട്രീയക്കാര്‍ തങ്ങളുടെ ഭാഗം നന്നായി അഭിനയിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഒരു കമ്യൂണിസ്റ്റ് കുഞ്ഞാടായ സിന്ധു ജോയ് ഏതോ പുരോഹിത പ്രമാണിയുടെ മുന്നില്‍ ചെന്ന് കനിവിനായി യാചിക്കുന്ന അറപ്പുളവാക്കുന്ന ചിത്രം കണേണ്ടിവന്നു മലയാളിക്ക്. അവരുടെ ശരീര ഭാഷയില്‍ നിന്നും വ്യക്തമായിരുന്നു അവര്‍ തമ്മിലുള്ള ശാക്തിക സമവാക്യം എന്താണെന്ന്. ഈ പെണ്‍കുട്ടിയുടെ നടപടിയെ ഉളുപ്പില്ലായ്മയുടടെ മൂര്‍ത്തീമദ്ഭാവം എന്നല്ലേ വിശേഷിപ്പിക്കേണ്ടത്? കുറഞ്ഞപക്ഷം, ടോം വടക്കനെ മല്‍സരിപ്പിക്കില്ലെന്ന് തീരുമാനിച്ച കോണ്‍ഗ്രസ്സുകാര്‍ കാണിച്ച നട്ടെല്ലെങ്കിലും കാണിക്കാമായിരുന്നില്ലേ ഈ വിപ്ളവകാരിക്ക്?
ഒരു വിപ്ളവകാരി അല്ലെങ്കിലും, സഭകളുടെ കാലു പിടിക്കാന്‍ ചെല്ലും മുന്‍പ് കെ. വി തോമസ്സിനും ആകാമായിരുന്നു അല്‍പം വീണ്ടുവിചാരം.

മദനിക്ക് മത നിരപേക്ഷ സര്‍ട്ടിഫിക്കറ്റ് നല്‍കിയ പാലോളി മുഹമ്മദ് കുട്ടിയുടെ ചെയ്തിയെ എങ്ങനെയാണ് വ്യാഖ്യാനിക്കുക? ഉളുപ്പില്ലായ്മയെന്നോ അതോ മറ്റെന്തെങ്കിലും ഇല്ലായ്മയെന്നോ? വല്ലപ്പോഴും വല്ല ഹജ്ജ് കമ്മിറ്റിയുടെ കാര്യം പറയാനോ മദ്രസ്സാ അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന് പറയാനോ മാത്രം വായ് തുറക്കുന്ന ഈ പാലോളി മഹാന് മദനിയുടെ കാര്യം പറയുമ്പോള്‍ എന്തൊരു വാചാലതയായിരുന്നു!

ക്രിസ്ത്യാനികളും മുസ്ളീങ്ങളുമൊക്കെ ഇങ്ങനെ അരങ്ങു തകര്‍ക്കുമ്പോള്‍ ഹിന്ദുക്കള്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ലല്ലോ. അവിടെയാണെങ്കില്‍ നായര്‍-ഈഴവ-നമ്പൂതിരി-പുലയന്‍ പോര് കഴിഞ്ഞ് മറ്റൊന്നിനും സമയമില്ല! അതുകൊണ്ട് അവര്‍ ജാതിയുടെ പേരിലാണ് വില പേശുന്നത്. സമദൂര സിദ്ധാന്തം വെടിയുമെന്ന് ഒരു കൂട്ടര്‍. ദൂരമെത്രയായാലും കിട്ടാനുള്ളത് കിട്ടിയാല്‍ മതിയെന്ന് മറ്റൊരു കൂട്ടര്‍. നാടാന്‍മാര്‍, ദളിതര്‍ അങ്ങനെ പട്ടിക നീളുന്നു...‍.

രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി, ഒരു സെക്യുലര്‍ സമൂഹമായാണ് കേരളത്തെ കരുതിപ്പോരുന്നത്. ഇവിടെ എല്ലാ ജാതി-മതസ്ഥര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ട്. ഈ അവസ്ഥയെ ദുരുപയോഗം ചെയ്യുന്നത് നന്നല്ല.

ഭരണഘടന നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ വേണ്ടുവോളം പ്രയോജനപ്പെടുത്തിയാണ് ന്യൂനപക്ഷ മത മേലധികാരികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ അതേ ഭരണഘടനയുടെ അടിസ്ഥാന തത്വമായ രാഷ്ട്രീയ മത നിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണ്. അവരുടെ, പ്രത്യേക അവകാശങ്ങളെ അധികാര വ്യാപനത്തിനായി ദുരുപയോഗപ്പെടുത്തുന്നതിലൂടെ, മറുഭാഗത്ത് ഹിന്ദു തീവ്രവാദത്തിന്റെ അടുപ്പില്‍ ഇവര്‍ തന്നെ എണ്ണ പകരുകയാണ് എന്ന് മനസ്സിലാക്കണം. ന്യൂനപക്ഷങ്ങളില്‍ മാത്രമല്ല, ഭൂരിപക്ഷ സമുദായത്തിലും വര്‍ഗീയമായി സംഘടിക്കാനുള്ള ചോതനകള്‍ ഉറങ്ങിക്കിടക്കുന്നുണ്ട് എന്ന് തിരിച്ചറിയുക.

ലോകത്തിലെ ഏറ്റവും വലിയ പ്രതിലോമ ശക്തികളായ പുരോഹിത വര്‍ഗം ഭരണത്തെ നിയന്ത്രിച്ച, വിച്ച് ഹണ്ടും ക്രൂസേഡും ജിഹാദുകളും നടത്തിയ, ജാതിയുടെ പേരില്‍ ഒരു ജനതയെ ഒന്നാകെ അജ്ഞതയിലും അടിമത്തത്തിലും ആഴ്ത്തിയ കറുത്ത നാളുകളിലേക്ക് ചരിത്രത്തെ തിരിച്ചുകൊണ്ടുപോകാതിരിക്കുക.
രാജ്യത്തിന്റെ വര്‍ഗീയമായ ധ്രുവീകരണം ആര്‍ക്കും നല്ലതിനാവില്ല.

Saturday, February 14, 2009

കേരളീയരേ, ഒരു ദിവസത്തേക്ക് തീവണ്ടി ബഹിഷ്കരിക്കാമോ?

ഇത്തവണത്തെ റെയില്‍വേ ബജറ്റിലും നമ്മുടെ യജമാനന്‍മാര്‍ പതിവ് തെറ്റിച്ചില്ല.

പതിവായി ടിക്കറ്റെടുത്ത് വണ്ടിയില്‍ കയറുന്ന കേരളീയര്‍ക്ക് പിച്ചയായെങ്കിലും എന്തെങ്കിലും തരണമെന്ന് ഈ നാറികള്‍ക്ക് തോന്നിയില്ല. ടിക്കറ്റെടുക്കുന്നത് അനാവശ്യമായി കരുതുന്നവര്‍ക്ക് വേണ്ടുവോളം വാരിക്കോരി നല്‍കി.

കേരളീയരേ, നമുക്ക് വേണ്ടി പ്രതിഷേധിക്കാന്‍ ഉദരപൂരണ രാഷ്ട്രീയത്തിന്റെ ഏതെങ്കിലും വക്താക്കള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഡിത്തമാണ്. അതൊകൊണ്ട്, പ്രിയ മലയാളികളേ, ഒന്നിക്കുക, പ്രതികരിക്കുക. നമുക്ക് വേണ്ടി സമരം ചെയ്യാന്‍ നമ്മളേ ഉള്ളൂ. കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.

ഒരു ദിവസം, ഒരൊറ്റ ദിവസം, തീവണ്ടികള്‍ ബഹിഷ്കരിച്ച് പ്രതിഷേധിക്കാന്‍ സാധിക്കുമോ എന്ന് ചിന്തിച്ചു നോക്കുക.

ഇത്കൊണ്ടുണ്ടാവുന്ന വരുമാന നഷടം കണ്ടെങ്കിലും കേന്ദ്രത്തിലെ ബാബുമാരുടേയും ദാദമാരുടേയും കണ്ണ് തുറക്കട്ടെ.

Wednesday, January 28, 2009

പെണ്ണുങ്ങള്‍ക്ക് പിന്നെ കള്ള് കുടിക്കണ്ടായോ?

കള്ള് എന്നത് ഞങ്ങളുടെ നട്ടില്‍ എല്ലാ വിധ മദ്യരൂപങ്ങള്‍ക്കും - വെട്ടിരുമ്പ് മുതല്‍ ഷാംപെയിന്‍ വരെ - പൊതുവായി ഉപയോഗിക്കുന്ന, സര്‍വനാമ സ്റ്റാറ്റസ്സുള്ള, ഒരു പദമാണ്. കള്ളിനോട് എല്ലാര്‍ക്കും ബഹുമാനമാണ്, പ്രത്യേകിച്ച് രാഷ്ട്രീയക്കാര്‍ക്ക്. അതുകൊണ്ട് തന്നെ കള്ള് കുടിച്ചു എന്ന കുറ്റത്തിന് അരെയും തല്ലാന്‍ പാടില്ല - വിശിഷ്യാ സ്ത്രീകളെ. കാരണം കള്ള്കുടി എന്നത് അവര്‍ സ്വാതന്ത്ര്യം പ്രാപിച്ച് ഏതാണ്ട് പുരുഷനോളമായി എന്നതിന്റെ സൂചനയാണ്.
ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ്, മംഗലാപുരത്തെ ഒരു മുന്തിയ കള്ളുഷാപ്പില്‍ സ്വല്‍പം മിനുങ്ങാനെത്തിയ ചില മാന്യ വനിതകളെ ഏതോ പിന്തിരിപ്പന്‍മാര്‍ തിരുമ്മി വിട്ടു എന്ന് കേട്ടത്. കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഞെട്ടല്‍ പിന്നെ മാറിയത് തിരുമ്മലുകാരെയൊക്കെ യെദിയൂരപ്പയുടെ പോലീസ് പൊക്കി എല്ലൂരി എന്ന് കേട്ടപ്പോഴാണ്. ഭാ. ജ. പാ ഭരിക്കുന്ന ഒരു നാട്ടില്‍ ശ്രീരാം, ശ്രീകൃഷ്ണ്, ശിവ് തുടങ്ങിയ ഏതെങ്കിലും പദങ്ങളില്‍ ആരംഭിക്കുന്ന പേരുകളുള്ള സേനാ വിഭാഗങ്ങളിലെ ഭടന്‍മാരെ അറസ്റ്റ് ചെയ്യുക എന്ന് പറഞ്ഞാല്‍ ചില്ലറ കര്യമാണോ? ( വല്ല രാവണ്‍, കുംഭകര്‍ണ് സേനകളുമായിരുന്നെങ്കില്‍ സേന ഉണ്ടാക്കും മുന്‍പേ അകത്തായേനെ! )

അല്ലേ, പെണ്ണുങ്ങള്‍ക്കെന്താ കള്ള് കുടിച്ചാല്‍? കള്ള് കുടിച്ച്, ആണ് പിടിച്ച്, പൊടി പറത്തി നടക്കുമ്പോഴേ സ്ത്രീ സ്വാതന്ത്ര്യം പൂര്‍ണമാവുന്നുള്ളൂ. ചന്തയിലിറങ്ങി അത്യാവശ്യം ചട്ടമ്പിത്തരോം കൂടി കാണിക്കുമ്പോ ഷാജി കൈലാസ് സിനിമകളുടെ മോഡലില്‍ വലിയ തറവാടിത്തരം കൂടി അവര്‍ക്ക് കൈവരുന്നു. അങ്ങനെ സ്ത്രീ സമ്പൂര്‍ണ സ്വതന്ത്രയാകുന്നു. ആയതിനാല്‍ സ്ത്രീകളുടെ കള്ള്കുടി പ്രോല്‍സാഹിപ്പിക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണ്. അതുകൊണ്ടാണ് യെദിയൂരപ്പയുടെ പോലീസേമാന്‍മാരുടെ ശുഷ്കാന്തി കണ്ടപ്പോള്‍ സന്തോഷിച്ചുപോയത്.

എന്നാല്‍ കേന്ദ്ര വനിതാ കമ്മീഷന്റെ നടപടി അറിഞ്ഞപ്പോള്‍ ശരിക്കും കോള്‍മയിര്‍ കൊണ്ടുപോയി. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ഒരു കമ്മീഷനെത്തന്നെ അവര്‍ നിയോഗിച്ചിരിക്കുന്നു. എന്തൊരു കര്‍മ ധീരത!!
ഇപ്പോള്‍ സംഭവിച്ചത് പോലുള്ള ഒരു വനിതാ പീഡനം ഈ നാട്ടില്‍ ഇനി നടക്കാനുണ്ടോ? ഇവിടെ പെണ്ണുങ്ങള്‍ക്ക് സമാധാനമായി ഒന്ന് പൂസാവാന്‍ പറ്റില്ലാ എന്നു പറഞ്ഞാല്‍!! എന്തൊരു പുരുഷ മേധവിത്വം!! വിടരുത്, കമ്മീഷനെ വെച്ച് അന്വേഷിപ്പിച്ച് എല്ലാറ്റിനെയും ഒന്നൊന്നായി പൊക്കി അഴിയെണ്ണിക്കണം..ങ്ങാ ഹാ..കളി കമ്മീഷനോടാ?

പണ്ട് രാഖി സാവന്ത് എന്ന തുണിയുരിപ്പ് നൃത്തക്കാരിയെ ( ഈ നൃത്ത എടപാടിന്റെ പുതിയ പേര് "ഐറ്റം നമ്പര്‍" എന്നാണത്രെ. തുണി എന്ന് കേട്ടാലേ പുള്ളിക്കാരി പുറപ്പെട്ട് പോയിക്കളയുമത്രെ ) മിക്കാ സിങ്ങ് എന്നൊരു പീഡകന്‍ കയറി ചുംബിച്ചുകളഞ്ഞപ്പോഴാണ് വനിതാ കമ്മീഷനിലെ സിംഹികള്‍ അവസാനമായി ഒന്നു ഗര്‍ജിച്ചത്. അന്ന് മിക്കായുടെ ചുക്കാമണി ചെത്തിക്കളയുമെന്ന് വരെ ഭീഷണീപ്പെടുത്തിക്കളഞ്ഞു സാറിണികള്‍!

വനിതാ കമ്മീഷനായാല്‍ ഇങ്ങനെ വേണം. രാജ്യത്തിലെ വനിതകളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇത്തരം പ്രശ്നങ്ങളില്‍ ഇങ്ങനെ സാര്‍ത്ഥകമായി ഇടപെടാന്‍ കഴിയണം. കമ്മീഷന്റെ മൂക്കിന് താഴെ, ഭാരതീയ സംസ്കാരത്തിന്റെ സോള്‍ ഏജന്റ്മാരായ മറ്റൊര് സേനയുടെ സ്വന്തം തട്ടകത്തില്‍, ഇന്ത്യയിലെ ഏറ്റവും വലിയ ചുവന്നതെരുവില്‍ ശൈശവം വിട്ടിട്ടില്ലാത്ത പെണ്‍കുട്ടികള്‍ നിത്യേനയെന്നോണം ബലാല്‍സംഗത്തിന് ഇരയാവുന്നത് കമ്മീഷന് ഒരു പ്രശ്നമല്ല. ഒര് സേനക്കരനും ഇവരെ രക്ഷിക്കാന്‍ മെനക്കെടാറുമില്ല. കാരണം അവര്‍ക്കൊന്നും അങ്ങനെ വലിയ അവകാശങ്ങളൊന്നുമില്ലെന്നേ. അവകാശങ്ങളൊക്കെ തറവാട്ടില്‍ പിറന്ന കള്ള് കുടിച്ചികള്‍ക്കും ആണ് പിടിച്ചികള്‍ക്കും മാത്രമുള്ളതല്ലേ!
കിളിരൂരില്‍ ഒരു പെണ്‍കുട്ടി, ആരുടെ കുഞ്ഞിനെയാണ് പ്രസവിച്ചത് എന്നുപോലും മനസ്സിലാവാതെ, നരകിച്ച് മരിച്ചത് കമ്മീഷന് അറിയേണ്ട കാര്യം പോലുമല്ല. കാരണം, കൊച്ചമ്മമാരില്‍ പലര്‍ക്കും കൊച്ചുങ്ങളുടെ പിതൃത്വത്തിന്റെ കാര്യത്തില്‍ വലിയ തിട്ടമില്ലല്ലോ!
സ്ത്രീകളെ പരസ്യമായി ലേലം വിളിച്ച് വില്‍ക്കുന്ന ഇടപാട് രാജ്യത്ത് പലേടത്തും ഉണ്ടെങ്കിലും കമ്മീഷന് അതൊന്നും കാര്യമല്ല. "All men are equal, but some are more equal than others" എന്ന് കേട്ടിട്ടില്ലേ? പെണ്ണുങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്.

അല്ല, കമ്മീഷനെ കുറ്റം പറയുന്നതിലും കാര്യമില്ല. ഈ കമ്മീഷന്‍കാരെയൊക്കെ ഇങ്ങനെയാക്കുന്നത് നമ്മളൊക്കെത്തന്നെയാണല്ലോ. ഇവരെയൊക്കെ നിലം തൊടാതെ ഇങ്ങനെ പൊക്കി വച്ചിരിക്കുകയല്ലേ! ദരിദ്രനാരായണന്‍മാരുടെ ഈ നാട്ടില്‍ കിട്ടാവുന്ന ഏറ്റവും നല്ല സൌകര്യങ്ങള്‍ നല്‍കിയല്ലേ ഇവരെ പരിപാലിക്കുന്നത്. ഇങ്ങനെ നിലം തൊടാതെ പറക്കാനല്ലേ ഇവന്‍മാര്‍ കണക്കില്ലാത്ത കാശ് ചെലവാക്കി എലക്ഷനില്‍ നിന്ന് ജയിക്കുന്നത്. ജയിക്കാത്തവര്‍ ജയിച്ചവര്‍ക്ക് വേണ്ടി "അധര വ്യായാമം" നടത്തി സ്ഥാനമാനങ്ങള്‍ ഒപ്പിച്ചെടുക്കുന്നത്.
കാല് നിലത്ത് തൊട്ടാലല്ലേ ground realities അറിയൂ...

അത്കൊണ്ട് നമുക്ക് ഇനിയും ഇത്തരം കമ്മീഷനുകളുടെ മഹദ്കൃത്യങ്ങള്‍ക്ക് കാതോര്‍ക്കാം.
സ്ത്രീകള്‍ക്ക് ഇഷ്ടം പോലെ കള്ള് കുടിക്കാന്‍ കഴിയുന്ന ഒരു നല്ല നാളെ സ്വപ്നം കാണാം.

Sunday, January 25, 2009

"മദ്രസ്സ = CBSE" - ആപല്‍ക്കരമായ തീരുമാനം

"ക്ഷേമരാഷ്ട്രം" എന്ന സങ്കല്‍പത്തില്‍, പൌരന്‍മാര്‍ക്ക് സൌജന്യ പ്രാഥമിക വിദ്യാഭ്യാസം നല്‍കുവാനുള്ള ചുമതല സ്റ്റേറ്റില്‍ നിക്ഷിപ്തമാണ്. രാഷ്ട്രത്തിന്റെ ഭാവി എങ്ങനെയെന്ന് തീരുമാനിക്കുന്നതില്‍ പരമ പ്രധാനമായ പങ്ക് വഹിക്കുന്നത് ഭാവി പൌരന്‍മാരെ നാം എന്ത് പഠിപ്പിക്കുന്നു എന്നതാണ്. അതിനാലാണ് മറ്റ് ഏജന്‍സികള്‍ക്ക് പകരം, ഈ ചുമതല സ്റ്റേറ്റിനെത്തന്നെ ഏല്‍പിച്ചിരിക്കുന്നത്.
വികസനോന്‍മുഖവും ശാസ്ത്രാധിഷ്ടിതമായ ചിന്താശീലങ്ങളുള്ളതുമായ ഒരു സമൂഹമാണ് ഒര് രാജ്യത്തിന്റെ ഏറ്റവും വലിയ കൈമുതല്‍.

എന്നാല്‍ ഇത്തരം അടിസ്ഥാന തത്വങ്ങളെ പാടെ നിരാകരിക്കുന്ന തരത്തിലുള്ള ഒന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈയിടെ കൈക്കൊണ്ട "മദ്രസ്സ = CBSE" എന്ന തീരുമാനം. ഒരു പ്രത്യേക മത വിഭാഗത്തിലെ ആളുകള്‍, മതാടിസ്ഥാനത്തില്‍ത്തന്നെ സംഘടിച്ച് രൂപം നല്‍കിയിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കൂട്ടികള്‍ക്ക്, പഠനം പൂര്‍ത്തിയാക്കുന്ന വേളയില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള CBSE നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് തുല്യമായി പരിഗണിക്കും എന്നതാണ് ഈ തീരുനാനത്തിന്റെ പൊരുള്‍.
രാഷ്ട്രത്തിന്റെ ഭാവി തന്നെ അപകടത്തിലാക്കിയേക്കാവുന്ന നിരവധി ഘടകങ്ങള്‍ ഈ തീരുമാനത്തില്‍ അടങ്ങിയിരിക്കുന്നു. ഇവയില്‍ ചിലതിനെപ്പറ്റി..

വിദ്യാഭ്യാസ കാര്യങ്ങളില്‍ സ്റ്റേറ്റിന് നഷ്ടപ്പെടുന്ന നിയന്ത്രണം
മദ്രസ്സകള്‍ എന്നറിയപ്പെടുന്ന മേല്‍പ്പറഞ്ഞതരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്ത്, എങ്ങിനെ പഠിപ്പിക്കുന്നു എന്നതില്‍ ഭരണക്കൂടത്തിന് ഇപ്പൊള്‍ ഒരു നിയന്ത്രണവുമില്ല എന്നതാണ് ആദ്യത്തെ പ്രശ്നം. ഇവിടുത്തെ സിലബസ് നിര്‍ണയത്തിലോ അധ്യാപകരുടെ യോഗ്യതാ നിര്‍ണയത്തിലോ ഗവണ്‍മെന്റിന് നേരിട്ട് ഇടപെടാനോ തീരുമാനങ്ങളെടുക്കാനോ ഇപ്പോള്‍ കഴിയില്ലെന്നാണ് അറിയുന്നത്. ഭാവിയില്‍ ഇതിനായി ഒരു മദ്രസ്സ ബോര്‍ഡ് രൂപവല്‍കരിക്കും എന്നാണ് തീരുമാനം.

ഭാവി തലമുറ എന്ത് പഠിക്കുന്നു എന്നതില്‍ പൊതു സമൂഹത്തിന് നിയന്ത്രണമില്ലാതാവുക എന്നാത് അത്യധികം ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ്.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഇത്തരം പഠനശാലകള്‍ വളം വെച്ചുകൊടുക്കില്ല എന്ന് ഗവണ്‍മെന്റിന് ഉറപ്പുണ്ടോ? രാഷ്ട്ര താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ഇവിടെ പഠിപ്പിച്ചാല്‍ ഗവണ്‍മെന്റിന് എന്ത് ചെയ്യാന്‍ കഴിയും? ഇപ്പോള്‍ ഇങ്ങനെയൊന്നും സംഭവിക്കുന്നില്ലായിരിക്കാം, പക്ഷേ ഭാവിയില്‍ ഉണ്ടായിക്കൂടെന്ന് യാതൊരുറപ്പുമില്ല.

ഇനി, മറ്റ് ജാതി/മത സംഘടനകളും ഇതേ ആവശ്യമുന്നയിച്ചാല്‍? ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന എത്രയോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. എസ്. എന്‍ . ട്രസ്റ്റ്, എന്‍ . എസ്. എസ്. തുടങ്ങിയ സംഘടനകളുടെ കീഴിലും ധാരാളം സ്ഥാപനങ്ങളുണ്ട്. ഇവരെല്ലാം നാളെ അവര്‍ക്ക് തോന്നിയതേ പഠിപ്പിക്കൂ, അതിനെല്ലാം CBSE അംഗീകാരം വേണം എന്ന് ശഠിച്ചാല്‍ സര്‍ക്കാര്‍ എന്ത് ചെയ്യും? വിദ്യാഭ്യാസ രംഗത്ത് നിന്നും പൂര്‍ണമായി പിന്‍മാറി, കാര്യങ്ങളെല്ലാം മത/സമുദായ സംഘടനകളെ ഏല്‍പ്പിക്കുമോ?
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിരവധിയാണ്.

സ്റ്റേറ്റിന്റെ പിന്‍വാങ്ങല്‍
പൊതുജനാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രാധമിക ചുമതലകളില്‍ നിന്നും പിന്‍വാങ്ങി അവയെല്ലാം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള സ്റ്റേറ്റിന്റെ വെമ്പല്‍ സമീപകാലത്ത് ഇന്ത്യയില്‍ വളരെയധികം പ്രകടമാണ്. അതിന്റെ ഭാഗമായും കൂടി വേണം ഈ പുതിയ നീക്കത്തെ കാണുവാന്‍ . ഏതെങ്കിലും സമുദായം വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നുണ്ടെങ്കില്‍, സര്‍ക്കാര്‍ തന്നെ നേരിട്ട് അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്, അല്ലാതെ ആ ചുമതല മത സംഘടനകളെ ഏല്‍പ്പിക്കലല്ല.
മാത്രമല്ല, ശാസ്ത്ര വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന് പകരം മതപരമായ വിഷയങ്ങള്‍ പ്രാമുഖ്യം നല്‍കിയുള്ള പഠനരീതിക്ക് ഗവണ്‍മെന്റ് ഒത്താശ ചെയ്യുക എന്നത് ഭരണഘടനാപരമായ കര്‍ത്തവ്യങ്ങളില്‍ നിന്നുള്ള പിനു്മാറ്റം കൂടിയാണ്. മതപഠനമല്ല ശാസ്ത്രപഠനമാണ് നമുക്കാവശ്യം.

സാമൂഹിക പ്രത്യാഘാതങ്ങള്‍
നമ്മുടെ പൌരന്‍മാരെ മുഴുവന്‍ ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ തുടങ്ങി വെള്ളം കയറാത്ത പേടകങ്ങളില്‍ അടച്ചിട്ടാലുള്ള അവസ്ഥ ഭീഭല്‍സമായിരിക്കും. ജാതി മത ചിന്തകള്‍ക്ക് അതീതവും സ്വതന്ത്രവുമായ സാമൂഹിക വിനിമയങ്ങളാണ് രാജ്യത്തിന്റെ കെട്ടുറപ്പിന് ആവശ്യം. ഓരോ മതസ്ഥരും അവരവരുടെ മത സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം പഠിക്കുന്ന അവസ്ഥയില്‍ നമുക്ക് നഷ്ടമാവുന്നത് സമൂഹമനസ്സിന്റെ ഈ സെക്യുലര്‍ ഭാവമാണ്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നേരിടുകയെന്നത് ഒട്ടും എളുപ്പമാവില്ല.

രാജ്യത്ത് ഒരു പൊതു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, വോട്ട് ബാങ്ക് ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം നീക്കങ്ങളുടെ തിക്തഫലങ്ങള്‍ അനുഭവിക്കാന്‍ ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്ന വയോധികരായ നേതാക്കളുണ്ടാവില്ല.
ഇത് ഭാവി തലമുറയോടെ കാണിക്കുന്ന അപരാധമാണ്.

Wednesday, January 21, 2009

"മദ്രസ്സ = CBSE" - ഇത് ന്യായമാണോ?

കേന്ദ്ര സര്‍ക്കാരിന്റെ ഒരു എടപാടിനെപ്പറ്റി ഇന്നലെ ഒരു പോസ്റ്റിട്ടതേ ഉള്ളൂ (http://thekidshouts.blogspot.com/2009/01/blog-post_20.html). ഇപ്പഴിതാ അവര്‍ വീണ്ടും ഒരു വിഷയം തന്നിരിക്കുന്നു.

മദ്രസ്സ = CBSE

ഈ മദ്രസ്സാ വിദ്യാഭ്യാസത്തെപ്പറ്റി എനിക്കു വലിയ വിവരം ഇല്ല. അത്കൊണ്ട് ഇതിനെ വിമര്‍ശിക്കാനോ പിന്താങ്ങാനൊ ഇപ്പോള്‍ ആവില്ല. വിവരമുള്ളവര്‍ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ?

1. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണുന്ന ഓത്തുപള്ളികളാണോ ഈ മദ്രസ്സകള്‍?
2. ആരാണ് മദ്രസ്സകളിലെ സിലബസ്സ് നിര്‍ണയിക്കുന്നത്? അതില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടോ?
3. എന്തൊക്കെയാണ് അവിടെ പഠിപ്പിക്കുന്നത്? അതില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടോ?
4. സമൂഹത്തില്‍ ശാസ്ത്രാവബോധം വളര്‍ത്തണമെന്ന ഭരണഘടനാ അനുശാസത്തിന് അനുസൃതമായതാണോ അവിടെ നടക്കുന്ന പഠനം?
5. ആരാണ് അധ്യാപകരുടെ യോഗ്യതകള്‍ നിര്‍ണയിക്കുന്നത്? എന്താണ് അവരുടെ യോഗ്യത? അതില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടോ?
6. ഇവിടെ പഠനം പൂര്‍ത്തിയാക്കുന്ന ഒരു കുട്ടിക്ക് CBSE പാസ്സായ വിദ്യാര്‍ത്ഥിയുടെ നിലവാരമുണ്ടാവുമൊ?

Tuesday, January 20, 2009

കള്ളന്‍മാരേ, കമന്റടിക്കാരേ..നിങ്ങള്‍ സന്തോഷിപ്പിന്‍

പീഡന വീരന്‍ വെട്ടുകുട്ടപ്പന്‍ ഇനി ഏതേലും പെണ്ണിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍, പെണ്ണ് പോലീസില്‍ പോയി പരാതി പറഞ്ഞാല്‍, ഏമാന്‍മാര്‍ എന്തുചയ്യും എന്നറിയുമൊ? കുട്ടപ്പന് ഒരു ലേഖനം കൊടുക്കും - "പ്രിയ കുട്ടപ്പന്‍ സാറേ, താങ്കളുമായി ചില സുപ്രധാന ചര്‍ച്ചകള്‍ നടത്തേണ്ടുന്നതിലേക്ക് താങ്കള്‍ ഒന്ന് ഇത്രടം വരെ ഒന്ന് വരണം.". ഈ ലേഖനത്തിന്റെ പേര് "മെമ്മോ" . "മെമ്മോ" കൊടുക്കാനല്ലാതെ കുട്ടപ്പനെ പിടിച്ച് അറസ്റ്റ് ചെയ്ത് അകത്തിടാന്‍ ഏമാന്‍മാര്‍ക്കിനി ഇനി പറ്റുകേല. കാരണം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ CrPC ഭേദഗതി നടപ്പിലാവുന്നതൊടെ, 7 വര്‍ഷം വരെ അകത്തിടാവുന്ന കുറ്റങ്ങള്‍ ചെയ്യുന്ന ഒരു കുട്ടപ്പനേയും ചുമ്മാ കേറി അറസ്റ്റ് ചെയ്യാന്‍ ഒരു ഏമാനും പറ്റില്ല.
ഏമാന്‍മാരുടെ വിഷപ്പല്ല് ഊരി!!

സാമ്പത്തിക മാന്ദ്യം കാരണം ബുദ്ധിമുട്ടുന്ന ഞങ്ങള്‍ കൊട്ടേഷന്‍കാര്‍ക്കുള്ള bail out plan ആണത്രെ ഈ ഭേദഗതി.
പീഡനം മാത്രമല്ല, കൊള്ള, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, സ്തീധന മരണം തുടങ്ങി തറവാടിത്തമുള്ള പല കൊട്ടേഷനുകള്‍ക്കും ഇനി അറസ്റ്റ് നടക്കില്ല. എല്ലാത്തിനും മെമ്മോ!!
ഹൊ, ഈ കേന്ദ്ര സര്‍ക്കാരിന്റെ ഒരു കാര്യം!! ഞാന്‍ ഒരു കൊട്ടേഷന്‍ ഗ്രൂപ്പ് തുടങ്ങുന്ന കാര്യം ഇവന്‍മാര്‍ എങ്ങനെ അറിഞ്ഞു?!! ഇനിയിപ്പോ ആരെയും ധൈര്യമായി വെട്ടാം കുത്താം ഏതു പേണ്ണിനെം പീഡിപ്പിക്കാം..ബഹൂത്ത് ഖുശീ!!!!
മെമ്മോ കിട്ടിയാല്‍ എപ്പോള്‍ ദര്‍ശനം അനുവദിക്കണമെന്ന് കൊട്ടേഷന്‍ ഭായി തീരുമാനിക്കും. ശ്ശെ, ഏമാന്‍മാരോട് വീട്ടില്‍ വന്നു കാണാന്‍ പറയുന്ന നിയമം ഉണ്ടാക്കണമായിരുന്നു. ഇങ്ങനെ പോയാല്‍ വൈകാതെ അതും ഉണ്ടാവും.
ഗുണ്ടയായി ജീവിക്കുന്നെങ്കില്‍ ഇന്ത്യയില്‍ ജീവിക്കണം! എന്തൊരു സപ്പോര്‍ട്ട്!

ഏതൊ ഒരു കമ്മീഷന്‍ പറഞ്ഞതോണ്ടാണത്രെ ഇപ്പൊ ഇങ്ങനെ ഒരു ഭേദഗതി വരുത്തുന്നേ. വേറെ എത്ര കമ്മീഷനുകള്‍ എത്ര ശുപാര്‍ശകള്‍ നല്‍കിയിരിക്കുന്നു. അതില്‍ ഏതേലും ഒന്ന് നടപ്പിലായൊ? അതാണ് ഞങ്ങള്‍ ഗുണ്ടകളുടെ കഴിവ്. അങ്ങ് പാര്‍ലമെന്റില്‍ ഇരുന്ന് ഇതെല്ലാം പാസ്സാക്കുന്നത് മുഴുവന്‍ ഞങ്ങളുടെ ആള്‍ക്കരല്ലേ. ഞങ്ങള്‍ വളര്‍ന്ന് അവരാകും, അവര്‍ വളര്‍ന്ന് ഞങ്ങളാകും‍!!

കേട്ട പാതി കേള്‍ക്കാത്ത പാതി, രാഷ്ട്രപതി നിയമത്തില്‍ ഒപ്പു വച്ചത്ര. അവരുടെ സഹോദരനെതിരെ പണ്ട് ചില ആരോപണങ്ങളൊക്കെ ഉണ്ടായിരുന്നേ. എല്ലം ഞങ്ങളുടെ ആള്‍ക്കാരാ.

ഏതായാലും എന്റെ കൊട്ടേഷന്‍ സംഘത്തില്‍ ചേരാനുള്ള് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏത് ഗുണ്ടക്കും ചേരാം. ഇവിടെ ഞങ്ങളൊരു കലക്ക് കലക്കും അണ്ണാ....

ഇന്ത്യന്‍ ജനാധിപത്യം കീ.....ജയ്...

Sunday, January 11, 2009

ഒരു നദി കൂടി മരിക്കുകയാണ് ( ഫോട്ടോ പോസ്റ്റ് )


ഇത് ഭാരതപ്പുഴ.
വിശ്വാസം വരുന്നില്ല, അല്ലേ? എം. ടി കഥകളിലൂടെയും സിനിമയിലൂടെയുമൊക്കെ നിളയെ അറിഞ്ഞ മലയാളിക്ക് ഒരുപക്ഷേ ഇത് അവിശ്വസനീയമായ കാഴ്ചയായിരിക്കാം. പക്ഷേ ഭീതിദമായ ആ സത്യം നാം അറിഞ്ഞിരിക്കുക - നിള മരിക്കുകയാണ് - മനുഷ്യന്റെ അതിരുകളില്ലാത്ത ദുരാഗ്രഹം ഈ നദിയെ കൊല്ലുകയാണ്.

മനസ്സിന്റെ ഒരു കോണില്‍, നിങ്ങളുടേതു മാത്രമായി സൂക്ഷിക്കുന്ന ചില കാല്‍പനിക ചിന്തകളില്‍, നിലാവില്‍ കുളിച്ചു നില്‍ക്കുന്ന നിളയുടെ പഞ്ചാര മണല്‍പ്പുറം എന്നെങ്കിലും കടന്നുവന്നിട്ടുണ്ടോ? എങ്കില്‍ ഇതും അറിയുക - ആ മണല്‍പ്പുറം ഇന്നില്ല.

മനുഷ്യന്റെ അത്യാര്‍ത്തിയാല്‍ ചവിട്ടി മെതിക്കപ്പെടുന്ന പ്രകൃതിയുടെ നേര്‍ക്കാഴ്ചകളാണ് ഇവിടെ നാം കാണുന്നത്.

ഒരു അസ്ഥി കലശം താങ്ങാന്‍ പോലും കെല്‍പ്പില്ലാത്ത വിധം ദുര്‍ബലയായിരിക്കുന്നു ഇന്ന് നിള.

പഞ്ചാര മണല്‍പ്പുറത്തിന് പകരം ഉറച്ചു കട്ടിയായ ചെളിയും അതിനു മീതെ ചരലുകൊണ്ടുള്ള ആവരണവുമുള്ള ഒരു മൈതാനമാണ് ഇന്നുള്ളത്.

അനിയന്ത്രിതമായി തുടരുന്ന അനധികൃത മണല്‍ വാരല്‍ ഇവിടെ ഒരു നദിയെത്തന്നെ ഇല്ലായ്മ ചെയ്യുകയാണ്.
നിങ്ങളുടെ സ്വപ്ന ഭൂമിയില്‍ അവശേഷിക്കുന്ന അവസാനത്തെ മണല്‍ത്തരിയും ചാക്കിലാക്കി വില്‍ക്കാന്‍ വച്ചിരിക്കുകയാണിവിടെ (അതിശയോക്തിയാണെന്ന് കരുതണ്ട).

മേല്‍മണ്ണ് പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുന്നു. അതിനാല്‍ മണല്‍ കുഴിച്ചെടുക്കുകയാണ് ഇപ്പോള്‍. ഇവിടെ മാത്രമല്ല, ചരല്‍പ്പരപ്പില്‍ നോക്കെത്താ ദൂരത്തോളം ഈ പകല്‍ക്കൊള്ളയുടെ കാഴ്ചകളാണ്.

കുഴിച്ചെടുക്കുന്ന മണല്‍ തലച്ചുമടായി തൊട്ടടുത്തുള്ള റെയില്‍പ്പാളത്തിന്റെ അപ്പുറത്തെത്തിക്കുന്നു. അവിടെ നിന്നും വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോവുന്നു.
ഈ തൊഴിലാളികള്‍ക്ക് ദിവസം അഞ്ഞൂറ് രൂപയോളം കൂലി ലഭിക്കുന്നുവെന്ന് പറയപ്പെടുന്നു. പക്ഷേ അവര്‍ ചെയ്യുന്ന പരിസ്ഥിതി ദ്രോഹത്തിന്റെ ആഴം അവര്‍ക്കറിയില്ല.

ഈ സ്ഥലത്തിനു വെറും ഇരുപത്തഞ്ച് മീറ്റര്‍ അപ്പുറത്തായി രണ്ട് പോലീസുകാര്‍ സദാസമയം കാവലുണ്ട് - നിയമ ലംഘകര്‍ക്ക് സംരക്ഷണം നല്‍കാന്‍ . പക്ഷേ അവരെ, നമ്മുടെ ചെലവില്‍ ശമ്പളവും കൊടുത്ത്, അവിടെ പോസ്റ്റ് ചെതിരിക്കുന്നത് മണല്‍ വാരല്‍ തടയുവാനാണ്! (അവരുടെ ഫോട്ടോയും എടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ തീ പാറുന്ന ഒരു നോട്ടത്തിലൂടെ അവര്‍ നയം വ്യക്തമാക്കിയപ്പോള്‍ പിന്‍മാറി.)

പുഴയെന്ന് പറയാന്‍ പലേടത്തും ഇന്ന് ബാക്കിയുള്ളത് മണല്‍ക്കൂമ്പാരങ്ങള്‍ക്കിടയിലെ ഈ നീര്‍ച്ചാലുകള്‍ മാത്രം




നിളയുടെ മുഖമുദ്ര എന്ന് ഇന്നറിയപ്പെടുന്ന ഈ ചെടി പണ്ട് നദിയുടെ ഇരു കരകളില്‍ മാത്രമാണ് വളര്‍ന്നിരുന്നത്. എന്നാല്‍ ഇന്ന് നീരൊഴുക്ക് മിക്കവാറും നിലച്ചതോടെ എല്ലായിടത്തും ഇത് വളരുന്നു.

രാഷ്ട്രീയക്കാരും പോലീസും മറ്റ് "ഉന്നതരുമാണ്" ഇവിടെ നിയമരാഹിത്യത്തിന് ചുക്കാന്‍ പിടിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ ഉയരുന്നില്ല. കാരണം ഇക്കൂട്ടര്‍ കൊല്ലിനും കൊലക്കും അധികാരമുള്ളവരാണ്.

ഈ പാലം പണി തുടങ്ങിയിട്ട് പത്തു വര്‍ഷം കഴിഞ്ഞു. ജനങ്ങളുടെ നികുതിപ്പണമായ കോടിക്കണക്കിന് രൂപ പലരുടേയും മടിശ്ശീലയിലെത്തിയെങ്കിലും പണി എങ്ങുമെത്തിയിട്ടില്ല. ഇനിയിപ്പോള്‍ പാലത്തിന്റെ തന്നെ ആവശ്യമുണ്ടാവില്ല.

ഭൂമിയുടെ കണ്ണീര്‍ച്ചാലിലേക്ക് ഒരു ദിവസം കൂടി എരിഞ്ഞു താഴുകയാണ്. ഇനിയെത്ര നാള്‍ എന്ന ചോദ്യം ബാക്കിയാക്കിക്കൊണ്ട്.

എല്ലാം കണ്ടും കേട്ടും മനം മടുത്ത് തിരിച്ചു നടക്കുമ്പോള്‍‍, വരണ്ട പാണ്ടിക്കാറ്റ് ഒരു ഓ. എന്‍ . വീ കവിതാ ശകലം ചെവിയില്‍ മൂളുമ്പോലെ....
"ഇനിയും മരിക്കാത്ത ഭൂമി, നിന്‍ ആസന്ന മൃത്യുവില്‍ നിനക്കാത്മശാന്തി..."

Thursday, January 1, 2009

അപ്പി കലക്കിയ വെള്ളം :)

കൊച്ചിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണഗണങ്ങളെപ്പറ്റി ഇന്നലത്തെ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വന്ന വാര്‍ത്ത കണ്ടിരുന്നൊ? ഇതേ പ്രശ്നത്തിനെപ്പറ്റി പണ്ട് പബ്ളിഷ് ചെയ്ത ഒരു പോസ്റ്റ് ഇതാ ഇവിടെ. http://thekidshouts.blogspot.com/2008/06/riddlers-has-silly-question.html