Sunday, January 11, 2009

ഒരു നദി കൂടി മരിക്കുകയാണ് ( ഫോട്ടോ പോസ്റ്റ് )


ഇത് ഭാരതപ്പുഴ.
വിശ്വാസം വരുന്നില്ല, അല്ലേ? എം. ടി കഥകളിലൂടെയും സിനിമയിലൂടെയുമൊക്കെ നിളയെ അറിഞ്ഞ മലയാളിക്ക് ഒരുപക്ഷേ ഇത് അവിശ്വസനീയമായ കാഴ്ചയായിരിക്കാം. പക്ഷേ ഭീതിദമായ ആ സത്യം നാം അറിഞ്ഞിരിക്കുക - നിള മരിക്കുകയാണ് - മനുഷ്യന്റെ അതിരുകളില്ലാത്ത ദുരാഗ്രഹം ഈ നദിയെ കൊല്ലുകയാണ്.

മനസ്സിന്റെ ഒരു കോണില്‍, നിങ്ങളുടേതു മാത്രമായി സൂക്ഷിക്കുന്ന ചില കാല്‍പനിക ചിന്തകളില്‍, നിലാവില്‍ കുളിച്ചു നില്‍ക്കുന്ന നിളയുടെ പഞ്ചാര മണല്‍പ്പുറം എന്നെങ്കിലും കടന്നുവന്നിട്ടുണ്ടോ? എങ്കില്‍ ഇതും അറിയുക - ആ മണല്‍പ്പുറം ഇന്നില്ല.

മനുഷ്യന്റെ അത്യാര്‍ത്തിയാല്‍ ചവിട്ടി മെതിക്കപ്പെടുന്ന പ്രകൃതിയുടെ നേര്‍ക്കാഴ്ചകളാണ് ഇവിടെ നാം കാണുന്നത്.

ഒരു അസ്ഥി കലശം താങ്ങാന്‍ പോലും കെല്‍പ്പില്ലാത്ത വിധം ദുര്‍ബലയായിരിക്കുന്നു ഇന്ന് നിള.

പഞ്ചാര മണല്‍പ്പുറത്തിന് പകരം ഉറച്ചു കട്ടിയായ ചെളിയും അതിനു മീതെ ചരലുകൊണ്ടുള്ള ആവരണവുമുള്ള ഒരു മൈതാനമാണ് ഇന്നുള്ളത്.

അനിയന്ത്രിതമായി തുടരുന്ന അനധികൃത മണല്‍ വാരല്‍ ഇവിടെ ഒരു നദിയെത്തന്നെ ഇല്ലായ്മ ചെയ്യുകയാണ്.
നിങ്ങളുടെ സ്വപ്ന ഭൂമിയില്‍ അവശേഷിക്കുന്ന അവസാനത്തെ മണല്‍ത്തരിയും ചാക്കിലാക്കി വില്‍ക്കാന്‍ വച്ചിരിക്കുകയാണിവിടെ (അതിശയോക്തിയാണെന്ന് കരുതണ്ട).

മേല്‍മണ്ണ് പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുന്നു. അതിനാല്‍ മണല്‍ കുഴിച്ചെടുക്കുകയാണ് ഇപ്പോള്‍. ഇവിടെ മാത്രമല്ല, ചരല്‍പ്പരപ്പില്‍ നോക്കെത്താ ദൂരത്തോളം ഈ പകല്‍ക്കൊള്ളയുടെ കാഴ്ചകളാണ്.

കുഴിച്ചെടുക്കുന്ന മണല്‍ തലച്ചുമടായി തൊട്ടടുത്തുള്ള റെയില്‍പ്പാളത്തിന്റെ അപ്പുറത്തെത്തിക്കുന്നു. അവിടെ നിന്നും വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോവുന്നു.
ഈ തൊഴിലാളികള്‍ക്ക് ദിവസം അഞ്ഞൂറ് രൂപയോളം കൂലി ലഭിക്കുന്നുവെന്ന് പറയപ്പെടുന്നു. പക്ഷേ അവര്‍ ചെയ്യുന്ന പരിസ്ഥിതി ദ്രോഹത്തിന്റെ ആഴം അവര്‍ക്കറിയില്ല.

ഈ സ്ഥലത്തിനു വെറും ഇരുപത്തഞ്ച് മീറ്റര്‍ അപ്പുറത്തായി രണ്ട് പോലീസുകാര്‍ സദാസമയം കാവലുണ്ട് - നിയമ ലംഘകര്‍ക്ക് സംരക്ഷണം നല്‍കാന്‍ . പക്ഷേ അവരെ, നമ്മുടെ ചെലവില്‍ ശമ്പളവും കൊടുത്ത്, അവിടെ പോസ്റ്റ് ചെതിരിക്കുന്നത് മണല്‍ വാരല്‍ തടയുവാനാണ്! (അവരുടെ ഫോട്ടോയും എടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ തീ പാറുന്ന ഒരു നോട്ടത്തിലൂടെ അവര്‍ നയം വ്യക്തമാക്കിയപ്പോള്‍ പിന്‍മാറി.)

പുഴയെന്ന് പറയാന്‍ പലേടത്തും ഇന്ന് ബാക്കിയുള്ളത് മണല്‍ക്കൂമ്പാരങ്ങള്‍ക്കിടയിലെ ഈ നീര്‍ച്ചാലുകള്‍ മാത്രം




നിളയുടെ മുഖമുദ്ര എന്ന് ഇന്നറിയപ്പെടുന്ന ഈ ചെടി പണ്ട് നദിയുടെ ഇരു കരകളില്‍ മാത്രമാണ് വളര്‍ന്നിരുന്നത്. എന്നാല്‍ ഇന്ന് നീരൊഴുക്ക് മിക്കവാറും നിലച്ചതോടെ എല്ലായിടത്തും ഇത് വളരുന്നു.

രാഷ്ട്രീയക്കാരും പോലീസും മറ്റ് "ഉന്നതരുമാണ്" ഇവിടെ നിയമരാഹിത്യത്തിന് ചുക്കാന്‍ പിടിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ ഉയരുന്നില്ല. കാരണം ഇക്കൂട്ടര്‍ കൊല്ലിനും കൊലക്കും അധികാരമുള്ളവരാണ്.

ഈ പാലം പണി തുടങ്ങിയിട്ട് പത്തു വര്‍ഷം കഴിഞ്ഞു. ജനങ്ങളുടെ നികുതിപ്പണമായ കോടിക്കണക്കിന് രൂപ പലരുടേയും മടിശ്ശീലയിലെത്തിയെങ്കിലും പണി എങ്ങുമെത്തിയിട്ടില്ല. ഇനിയിപ്പോള്‍ പാലത്തിന്റെ തന്നെ ആവശ്യമുണ്ടാവില്ല.

ഭൂമിയുടെ കണ്ണീര്‍ച്ചാലിലേക്ക് ഒരു ദിവസം കൂടി എരിഞ്ഞു താഴുകയാണ്. ഇനിയെത്ര നാള്‍ എന്ന ചോദ്യം ബാക്കിയാക്കിക്കൊണ്ട്.

എല്ലാം കണ്ടും കേട്ടും മനം മടുത്ത് തിരിച്ചു നടക്കുമ്പോള്‍‍, വരണ്ട പാണ്ടിക്കാറ്റ് ഒരു ഓ. എന്‍ . വീ കവിതാ ശകലം ചെവിയില്‍ മൂളുമ്പോലെ....
"ഇനിയും മരിക്കാത്ത ഭൂമി, നിന്‍ ആസന്ന മൃത്യുവില്‍ നിനക്കാത്മശാന്തി..."

11 comments:

The Kid said...

പുഴയെന്ന് പറയാന്‍ പലേടത്തും ഇന്ന് ബാക്കിയുള്ളത് മണല്‍ക്കൂമ്പാരങ്ങള്‍ക്കിടയിലെ ഈ നീര്‍ച്ചാലുകള്‍ മാത്രം

മുസാഫിര്‍ said...

ഈ ദയനീയ കാഴ്ച കുറച്ചു നാള്‍ മുന്‍പ് കണ്ടിരുന്നു.

ബയാന്‍ said...

മണ‌ല്‍‌വാരുന്നത് പുഴ ഇല്ലാതാവുമോ; ഇതിന്റെ ശാസ്ത്രീയമാനം എന്തായിരിക്കണം.

Calvin H said...

വിത്തെടുത്തുണ്ണാന്‍ തെരക്കു കൂട്ടുമ്പൊഴീ
വില്പനയ്ക്കിന്നു ഞാന്‍ ഉല്‍‌പന്നമായ് ,
കൈയില്‍ ജലം കോരി സൂര്യബിംബം നോക്കി
അമ്മേ ജപിച്ചവനാണു മര്‍ത്ത്യന്‍.
ഗായത്രി ചൊല്ലാന്‍ അരക്കുമ്പിള്‍ വെള്ളവും
നീക്കാതെ വില്‍ക്കാന്‍ കരാറു നല്‍കീ
നീരു വിറ്റമ്മ തന്‍ മാറു വിറ്റു,
ക്ഷീരവും കറവ കണക്കു പെറ്റു
ഇനി വരും നൂറ്റാണ്ടിലൊരു പുസ്തകത്താളില്‍
പുഴയെന്ന പേരെന്റെ ചരിതപാഠം
- മുരുകന്‍ കാട്ടാക്കട.

siva // ശിവ said...

എനിക്ക് ഇത് വിഷമകരം ആയ കാര്യം....

മുക്കുവന്‍ said...

ഈ വെള്ളമില്ലാത്ത പുഴക്കെന്തിനാ ഒരു പാലം.. രാഷ്ട്രീയക്കാര്‍ അത് മുന്നേ കണ്ടണ്ണാ...

sojan p r said...

നിങ്ങള്‍ മാര്‍ജാരവര്‍ഗങ്ങള്‍
കരിന്ച്ചന്തയില്‍ കണ്ണിമയ്കാത്ത ലാഭഭോഗികള്‍
മലകളെ പുഴകളെ പിറന്നൊരീ മണ്ണിനെ
വിറ്റു തിന്നാന്‍ കൂട്ട് നിലക്കുനവര്‍

കവിയുടുത്തവര്‍ ളോഹക്കുളിലെ വണിക്കുകള്‍
പച്ച പീതം നിണനിറം കോടികളില്‍ ചാര്‍ത്തിയോര്‍
ഖദറിട്ട പെയ്കൊലങ്ങളാടുന്ന ഭ്രാന്തിനു
കാക്കിയിട്ടു വിളക്കു പിടിച്ചവര്‍

നിങ്ങള്‍ മാര്‍ജാരവര്‍ഗങ്ങള്‍
കാറ്റു വിതച്ചു കൊടുംകാറ്റ് കൊയ്യുവോര്‍ -

The Kid said...

എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി. നമ്മെ കാത്തിരിക്കുന്ന അസ്വസ്ഥമായ നാളെകളെപ്പറ്റി ഓര്‍മപ്പെടുത്തുക മാത്രമായിരുന്നു ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. ഇരിക്കുന്ന കൊമ്പ് വെട്ടുന്ന വികസന വക്താക്കള്‍ നമ്മളെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് നമ്മളറിയാതെ പോകരുത്.
മുസാഫിര്‍, ഈ ദയനീയ കാഴ്ച കണ്ട് നിസ്സംഗമായിരിക്കാനേ വ്യക്തികള്‍ക്കു കഴിയൂ. പക്ഷേ ബഹുജന പ്രസ്ഥാനങ്ങളോ?
യരലവ, മാധ്യമങ്ങളിലൂടെ ധാരാളം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ് ഈ വിഷയം. http://www.indiatogether.org/2005/jun/env-sandmine.htm ഈ ലിങ്ക് നോക്കുക.
ശ്രീഹരി, ശക്തമായ ഈ വരികള്‍ വീണ്ടും ഓര്‍മിപ്പിച്ചതിന് നന്ദി.
ശിവ, മണ്ണിന് മുറിവേല്‍ക്കുമ്പോള്‍ താങ്കളുടെ മനസ് നോവുന്നു എന്നത് മനുഷ്യന്റെ നന്‍മയില്‍ എനിക്കുള്ള വിശ്വാസം നിലനിര്‍ത്തും.
മുക്കുവന്‍, പാലമില്ലെങ്കിലെന്താ അവര്‍ക്കു കാശു കിട്ടിയല്ലോ :)
സോജന്‍, താങ്കളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമായി മാറിയെങ്കില്‍ എന്ന് പ്രത്യാശിക്കുന്നു.

Anonymous said...

Now we have leaders who will even sell their daughters to make money and this will be the same fate for all other remaining Rivers of our State. It is heartening to know that even the public is keeping quiet on this when they find enough time to take part in daily Hartals.

ജിപ്പൂസ് said...

"ഇനിയും മരിക്കാത്ത ഭൂമി,
നിന്‍ ആസന്ന മൃത്യുവില്‍ നിനക്കാത്മശാന്തി..."
ഒ.എന്‍.വി യുടെ മരണമില്ലാത്ത വരികള്‍.
പോസ്റ്റ് കാണാന്‍ ഇത്തിരി വൈകി കിഡേ...
വായിച്ചപ്പോള്‍ എന്തോ വല്ലായ്മ.
ചിത്രത്തിലേക്ക് കണ്ണോടിച്ചപ്പോള്‍ നെഞ്ച് വല്ലാതെ പിടയുന്നു.
ഭീകരം തന്നെ ഈ കാഴ്ചകള്‍.
പെറ്റമ്മക്കു നേരെ നീളുന്ന ആര്‍ത്തി പൂണ്ട കൈകള്‍
വെട്ടിമാറ്റാന്‍ ആണ്‍കുട്ടികള്‍ ഇല്ലാതെ പോയി നമ്മുടെ നാട്ടില്‍.
പകരം സ്വന്തം അമ്മയെ കൂട്ടിക്കൊടുക്കുന്ന ദയനീയമായ കാഴ്ച...!

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അഞ്ചെട്ടു വര്‍ഷം മുമ്പ് ചാലക്കുടി പുഴസംരക്ഷണ സമിതിയുടെ ഒരു സെമിനാറില്‍ പങ്കെടുത്തപ്പോള്‍ പ്രക്രിതിസ്നേഹിയായ ഒരു ഉയര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഓര്‍ക്കുന്നു. "നെറി കെട്ട ചില രാഷ്ട്രീയക്കാരുടെ പിന്തുണയോടു കൂടിയല്ലാതെ പ്രക്രിതിയുടെ മേലുള്ള കടന്നു കയറ്റങ്ങളൊന്നും നടക്കുന്നില്ല"

മനസ്സില്‍ നന്മയുള്ളവര്‍ക്കേ പ്രക്രിതിയുടെ തേങ്ങല്‍ കേള്‍ക്കാനാകൂ.
താങ്കളുടെ നല്ല മനസ്സിനെ, നിളയുടെ കണ്ണീരൊപ്പാനുള്ള ശ്രമങ്ങളെ അഭിനന്ദിക്കുന്നു.എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ ബൂലോകത്ത് മാത്രം ഒതുങ്ങിനിന്നത് കൊണ്ട് കമന്റുകളിലൂടെ ഭാരതപ്പുഴക്ക് അനുശോചന സന്ദേശം അയക്കാം എന്നതില്‍ കവിഞ്ഞ് ഒരു ചുക്കും സംഭവിക്കില്ല.ശരിയായ ദിശയിലുള്ള ബഹുജന സമരങ്ങള്‍ക്കു മാത്രമേ ഇനി ഭാരതപ്പുഴയെ രക്ഷിക്കാനാകൂ.

The Kid said...

ജിപ്പൂസ്, തീര്‍ച്ചയായും പ്രകൃതിക്ക് നേരെ നടക്കുന്ന കൈയേറ്റങ്ങളെ ചെറുക്കാന്‍ ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കണമെന്ന ആഗ്രഹമുണ്ട്. മധുസൂദനന്‍ നായര്‍ പറഞ്ഞ പോലെ "ഒക്കെയൊരു ഭ്രാന്തന്റെ സ്വപ്നം.."
പക്ഷേ എന്നെങ്കിലും അതു നടക്കും എന്നു തന്നെ ഞാന്‍ കരുതുന്നു. അന്ന് ഒരു കൈ സഹായത്തിന് താങ്കളും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.